വിലപ്പെട്ട ആ ടോസ് മുംബൈയ്ക്ക്
രണ്ടാം ക്വാളിഫയറിൽ വിലപ്പെട്ട ആ ടോസ് മുംബൈ ഇന്ത്യൻസിന് അനുകൂലമായിട്ടാണ് വീണത്. ആദ്യം ഫീൽഡ് ചെയ്യാൻ രോഹിത് ശർമയ്ക്ക് രണ്ട് വട്ടം ആലോചിക്കേണ്ടിവന്നില്ല. രോഹിതിൻറെ തീരുമാനം ശരിയാണെന്ന് രണ്ടാം ഓവറിൽ ജസ്പ്രീത് ഭുമ്ര തെളിയിച്ചു. ക്രിസ് ലിൻ ഔട്ട്. അതും വെറും നാല് റൺസിന്.
പിന്നെയങ്ങ് മേഞ്ഞില്ലേ
കൊൽക്കത്ത ബാറ്റിംഗ് നിരയ്ക്ക് മേലെ മുംബൈ ബൗളർമാരുടെ താണ്ഡവമാണ് പിന്നീട് നടന്നത്. ശരിക്കും അവരങ്ങ് മേഞ്ഞുകളഞ്ഞു. പവർ പ്ലേ തീരുന്പോൾ കൊൽക്കത്തയുടെ സ്കോർ 31ന് അഞ്ച് വിക്കറ്റ്. തട്ടിയും മുട്ടിയും അവർ 100 കടന്നു എന്ന് പറഞ്ഞാൽ മതിയല്ലോ. 18.5 ഓവറിൽ 107 റൺസിനാണ് കൊൽക്കത്ത ഓളൗട്ടായത്.
ബാറ്റിംഗ് നിര ഇങ്ങനെ
31 റൺസെടുത്ത സൂര്യകുമാർ യാദവാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. ഇഷാങ്ക് ജഗ്ഗി 28 റൺസടിച്ചു. ഗംഭീർ 12, സുനിൽ നരെയ്ൻ 10, ഉത്തപ്പ 1, ഗ്രാൻഡ്ഹോം 0, ചൗള 2, കോർട്ർനീൽ 6, ഉമേഷ് യാദവ് 2, രാജ്പൂത് 4 - ഇതാണ് കൊൽക്കത്തയുടെ സ്കോർ ബോർഡ്.
ബൗളിംഗിൽ ഇവർ
നാലോവറിൽ 16 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ കരൺ ശർമയാണ് മാൻ ഓഫ് ദ മാച്ച്. മറ്റുള്ളവരും മോശമാക്കിയില്ല. ഫാസ്റ്റ് ബൗളർ ജസ്പ്രീത് ഭുമ്ര മൂന്നോവറിൽ 7 റൺസിന് 3 വിക്കറ്റെടുത്തു. മിച്ചൽ ജോൺസൻ 2, ലസിത് മലിംഗ 1 എന്നിവരും ക്രിയാത്മകമായി പന്തെറിഞ്ഞു.
മുംബൈയ്ക്കും ഒരു തകർച്ചയുടെ ലക്ഷണം
താരതമ്യേന കുഞ്ഞൻ വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈ ഇന്ത്യൻസിന് തുടക്കത്തിലേ ലെൻഡൽ സിമൺസിനെ നഷ്ടമായി. 3 റൺസ്. പാർഥിവ് പട്ടേലിനെയും അന്പാട്ടി റായിഡുവിനെയും നഷ്ടമാകുന്പോൾ അവരുടെ സ്കോർ 34ൽ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. പീയൂഷ് ചൗളയാണ് രണ്ട് വിക്കറ്റുമായി മുംബൈയെ ഞെട്ടിച്ചത്.
കളി അനായാസം പിടിച്ചു
എന്നാൽ 26 റൺസുമായി രോഹിത് ശർമയും 45 റൺസുമായി ക്രുനാൽ പാണ്ഡ്യയും പാറ പോലെ ഉറച്ചുനിന്നതോടെ കളി മുംബൈ അനായാസം ജയിച്ചു. 33 പന്തും 6 വിക്കറ്റും ശേഷിക്കെയാണ് മുംബൈ കളി തീർത്തത്. പ്രതീക്ഷിച്ച പോലെ കരൺ ശർമ മാൻ ഓഫ് ദി മാച്ചായി.
ഇനി ആ ഫൈനൽ
ഹൈദരാബാദിൽ വെച്ച് നാളെ (മെയ് 21 ഞായറാഴ്ച) യാണ് ഐ പി എൽ പത്താം സീസണിലെ ഫൈനൽ. റൈസിങ് പുനെ സൂപ്പർജയൻറാണ് മുംബൈയ്ക്ക് എതിരാളികൾ. ഈ സീസണിൽ കളിച്ച മൂന്ന് കളിയിലും മുംബൈ പുനെയോട് തോറ്റിരുന്നു എന്നതാണ് രസകരമായ കാര്യം.