മഹേള ജയവർധനെ, പാർഥിവ് പട്ടേൽ
ശ്രീലങ്കൻ താരമായ മഹേള ജയവർധനെ ആയിരുന്നു കൊച്ചി ടസ്കേഴ്സിന്റെ ക്യാപ്റ്റൻ. ഐ പി എല്ലിലെ പത്താം സീസണിൽ മുംബൈ ഇന്ത്യൻസിന്റെ കോച്ചാണ് മഹേള ജയവർധനെ. മഹേളയുടെ അഭാവത്തിൽ കൊച്ചിയെ ഒരു കളിയിൽ നയിച്ചിട്ടുള്ള പാർഥിവ് പട്ടേൽ മുംബൈയുടെ വിക്കറ്റ് കീപ്പറും ഓപ്പണറുമാണ്. കൊച്ചിക്ക് വേണ്ടി മഹേള 299ഉം പാർഥിവ് 202 ഉം റൺസടിച്ചു.
ബ്രണ്ടൻ മക്കുല്ലം, രവീന്ദ്ര ജഡേജ
ഗുജറാത്ത് ലയൺസിന്റെ പ്രമുഖ കളിക്കാരായ മക്കല്ലവും രവീന്ദ്ര ജഡേജയും കൊച്ചിയുടെ കളിക്കാരായിരുന്നു. മക്കുല്ലത്തിന്‍റെ വെടിക്കെട്ടുകൾ കൊച്ചിക്ക് ആവേശമായി. 357 റൺസോടെ കൊച്ചിയുടെ ടോപ് സ്കോററായിരുന്നു മക്കുല്ലം. ജഡേജ 14 കളിയും കളിച്ചു. 283 റൺസും 11 വിക്കറ്റും എടുത്തു.
ശ്രീശാന്ത്, റൈഫി, പ്രശാന്ത്
മലയാളി ഫാസ്റ്റ് ബൗളറായ എസ് ശ്രീശാന്ത് പിന്നീട് രാജസ്ഥാന് വേണ്ടി കളിച്ചു. കോഴക്കേസിൽ പെട്ട് ആജീവനാന്ത വിലക്ക് നേരിടുന്നു. കൊച്ചിക്ക് വേണ്ടി ശ്രീ 9 കളിയിൽ 7 വിക്കറ്റ് വീഴ്ത്തി. റൈഫി കൊൽക്കത്തയുടെ ക്യാംപിലുണ്ടായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെടാൻ പറ്റിയില്ല. പ്രശാന്ത് പരമേശ്വരന്‍ ബാംഗ്ലൂരിന് വേണ്ടി ഒരു സീസണിൽ കൂടി കളിച്ചു.
വിവിഎസ് ലക്ഷ്മൺ, മുരളീധരൻ
കൊച്ചിയുടെ വെറ്ററൻ കളിക്കാരായിരുന്നു വി വി എസ് ലക്ഷ്മണും മുത്തയ്യ മുരളീധരനും. രണ്ടുപേരും ഐ പി എല്ലിൽ കളിക്കുന്നത് നിർത്തി. ഇപ്പോൾ സൺറൈസേഴ്സ് ഹൈദരാബാദിന്റെ കോച്ചിങ് ടീമിൽ. അഞ്ച് കളിയിൽ 2 വിക്കറ്റാണ് മുരളിയുടെ നേട്ടം. ലക്ഷ്മൺ 3 കളിയിൽ 44 റൺസ്.
സ്റ്റീവ് സ്മിത്ത്, ബ്രാഡ് ഹോഡ്ജ്
ഇപ്പോഴത്തെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ, പുനെയുടെ ക്യാപ്റ്റൻ, ലോക ഒന്നാം നമ്പർ ബാറ്റ്സ്മാൻ - ഇതെല്ലാമായ സ്റ്റീവ് സ്മിത്ത് കൊച്ചി ടീമിൽ ഉണ്ടായിരുന്നങ്കിലും പരിക്ക് മൂലം കളിക്കാൻ പറ്റിയില്ല. എന്നാൽ സ്മിത്തിൻറെ നാട്ടുകാരനായ ബ്രാഡ് ഹോഡ്ജ് 14 കളികളും കളിച്ചു. 285 റൺസും എടുത്തു.
കേദാർ ജാദവ്, വിനയ് കുമാർ
ഇന്ത്യന്‍ ടീമംഗവും ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെ മധ്യനിര ബാറ്റ്സ്മാനുമായ കേദാർ ജാദവും കൊച്ചിയുടെ കളിക്കാരനായിരുന്നു. ആറ് കളിയിൽ പക്ഷേ 18 റണ്‍സ് മാത്രമേ ജാദവിന് എടുക്കാൻ പറ്റിയുള്ളൂ. 13 കളിയും കളിച്ച ഫാസ്റ്റ് ബൗളർ വിനയ് കുമാറാകട്ടെ ഇപ്പോൾ മുംബൈ ഇന്ത്യൻസിന്റെ ബെഞ്ചിലിരിക്കുന്നു.