ചെന്നൈ: ഐ പി എല്‍ ഒത്തുകളി വിവാദത്തില്‍പ്പെട്ട എന്‍ ശ്രീനിവാസന്‍ ബി സി സി ഐ പ്രസിഡണ്ട് മോഹങ്ങള്‍ തല്‍ക്കാലം ഉപേക്ഷിച്ചു. സുപ്രീം കോടതി നേരിട്ട് ഇടപെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ കിരീടം വെക്കാത്ത രാജാവായ ശ്രീനിവാസന് പണം കായ്ക്കുന്ന ബി സി സി ഐ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറ്റാതായത്. ശ്രീനിവാസന്‍ യുഗത്തിന് ശേഷമുള്ള ബി സി സി ഐയെ ബംഗാളില്‍ നിന്നുള്ള ജഗ്മോഹന്‍ ഡാല്‍മിയ നയിക്കും.
മുന്‍ ബിസിസിഐ അധ്യക്ഷനും നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമാണ് ജഗ്‌മോഹന്‍ ഡാല്‍മിയ. കൊല്‍ക്കത്തയിലെ നാഷണല്‍ ക്രിക്കറ്റ് ക്ലബ്ബിന്റേയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റേയും പിന്തുണയോടെയാണ് ഡാല്‍മിയ വീണ്ടും ബി സി സി ഐ പ്രസിഡണ്ടാകുന്നത്. ചെന്നൈയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഡാല്‍മിയ മാത്രമേ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നുള്ളൂ.
സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി എന്ന ആരോപണത്തെ തുടര്‍ന്ന് ബി സി സി ഐയില്‍ നിന്നും ഡാല്‍മിയയെ പുറത്താക്കുകയും ആജീവനാന്തം വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ 2007 ല്‍ കോടതി തള്ളി. 1979 ലാണ് ഡാല്‍മിയ ബി സി സി ഐയിലെത്തിയത്. 1983 ല്‍ ട്രഷററായി. സഞ്ജയ് പട്ടേല്‍ സെക്രട്ടറിയായി തുടരും. അനിരുദ്ധ ചൗധരിയാണ് ട്രഷറര്‍.
മുന്‍ കേന്ദ്രമന്ത്രി ശരത് പവാര്‍ മത്സരരംഗത്ത് നിന്ന് അവസാന നിമിഷം പിന്മാറിയതോടെയാണ് ജഗ്‌മോഹന്‍ ഡാല്‍മിയയ്ക്ക് ഒരിക്കല്‍ കൂടി ബി സി സി ഐയെ നയിക്കാന്‍ അവസരമൊരുങ്ങിയത്. ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ബി സി സി ഐ കടുത്ത വിമര്‍ശനം നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് പുതിയ ഭാരവാഹികളെ ബോര്‍ഡ് തിരഞ്ഞെടുക്കുന്നത്.