കൊളംബോ: അനിൽ കുംബ്ലെ രാജിവെച്ച ഒഴിവിലേക്ക് മാധ്യമങ്ങളും സോഷ്യൽ മീഡിയയും ചേർന്ന് ഒരു സൂപ്പർ കോച്ചിനെ കണ്ടെത്തിയതായിരുന്നു. പക്ഷേ എന്ത് ചെയ്യാം, ഇന്ത്യൻ ക്രിക്കറ്റിന്റെ കോച്ചാകും എന്ന് എല്ലാവരും പറഞ്ഞ മഹേള ജയവർധനെ മാത്രം ഇക്കാര്യം അറിഞ്ഞില്ല. തന്റെ പേരും ഈ സ്ഥാനത്തേക്ക് ഉയർന്ന് വന്നതിൽ സന്തോഷം ഉണ്ട്. പക്ഷേ തൽക്കാലം ഒരു ഫുൾടൈം ജോലിക്ക് താനില്ല എന്നാണ് ജയവർധനെ ട്വിറ്ററിൽ കുറിച്ചത്.
നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ കോച്ചാണ് മഹേള ജയവർധനെ. സ്ഥാനം ഏറ്റെടുത്ത ആദ്യ സീസണിൽ തന്നെ മുംബൈ ഇന്ത്യൻസിനെ ഐ പി എൽ ചാമ്പ്യന്മാരാക്കാൻ മഹേളയ്ക്ക് കഴിഞ്ഞു. ഇത് മാത്രമല്ല, ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഖുൽന ടൈറ്റൻസിനെയും മഹേള പരിശീലിപ്പിക്കുന്നുണ്ട്. ഇതൊക്കെയാണ് മഹേള ഇന്ത്യൻ ടീമിന്റെ കോച്ചാകാൻ സാധ്യതയുള്ളതായി വാർത്തകൾ പരക്കാൻ കാരണം.
മുംബൈ ഇന്ത്യൻസും, ഖുൽന ടൈറ്റൻസുമായുള്ള കോണ്‍ട്രാക്ട് മാത്രമേ ഇപ്പോൾ തനിക്ക് താൽപര്യമുള്ളൂ എന്ന് മഹേള ട്വിറ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്ന് കരുതി പിന്നീട് ഒരവസരത്തിൽ മഹേള ഇന്ത്യൻ ടീമിന്റെ കോച്ചാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. 652 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി 54 സെഞ്ചുറി അടക്കം 25957 റൺസുകൾ അടിച്ചിട്ടുണ്ട് ശ്രീലങ്കൻ ബാറ്റിംഗ് ഇതിഹാസമായ 40കാരൻ മഹേള ജയവർധനെ.
നേരത്തെ ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ് അനിൽ കുംബ്ലെ പരിശീലക സ്ഥാനം രാജിവെച്ചത്. ബി സി സി സി കോച്ചിന്റെ സ്ഥാനത്തേക്ക് അപേക്ഷകരെ ക്ഷണിക്കുകയും ചെയ്തു. വീരേന്ദർ സേവാഗ്, ടോം മൂഡി തുടങ്ങി 6 പേരാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകിയിട്ടുളളത്. എന്തായാലും അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ബി സി സി ഐ ജൂലൈ 9 വരെ നീട്ടിയിട്ടുണ്ട്.