മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഇത് മൂന്നാം തവണയാണ് രവി ശാസ്ത്രി അപേക്ഷ നൽകുന്നത്. മുമ്പ് രണ്ട് തവണയും നിരസിക്കപ്പെട്ട ഈ സ്ഥാനം മൂന്നാമങ്കത്തിൽ ശാസ്ത്രിയെ തേടിയെത്തുമോ. ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള ഇരിപ്പുവശം വെച്ച് നോക്കുമ്പോൾ എത്തും എന്ന് തന്നെയാണ് വിലയിരുത്തൽ. എന്നാൽ മുൻ ക്യാപ്റ്റനും കോച്ചിനെ തിരഞ്ഞെടുക്കേണ്ട ചുമതലയുള്ള ഉപദേശക സമിതി അംഗവുമായി സൗരവ് ഗാംഗുലിയുടെ കാര്യത്തിൽ ശാസ്ത്രി ഫാൻസിന് ചെറിയൊരു പേടിയുമുണ്ട്.
ആർക്ക് വേണമെങ്കിലും അപേക്ഷ നൽകാം എന്നാണ് രവി ശാസ്ത്രി കോച്ചിന്റെ സ്ഥാനത്തേക്ക് നൽകിയ അപേക്ഷയെക്കുറിച്ച് സൗരവ് ഗാംഗുലി പ്രതികരിച്ചത്. എനിക്ക് വേണമെങ്കിലും അപേക്ഷിക്കാം. ഞാനൊരു ക്രിക്കറ്റ് ഭരണാധികാരി മാത്രമല്ല - രവി ശാസ്ത്രിയുടെ അപേക്ഷയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ഗാംഗുലി പ്രതികരിച്ചത് ഇങ്ങനെ. കഴിഞ്ഞ തവണ കോച്ചിന്റെ സ്ഥാനം കൈവിട്ടുപോയതിന് പിന്നാലെ രവി ശാസ്ത്രി സൗരവ് ഗാംഗുലിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു.
അനിൽ കുംബ്ലെയുടെ രാജിയിലേക്ക് നയിച്ച ക്യാപ്റ്റൻ - കോച്ച് തർക്കത്തെക്കുറിച്ചും സൗരവ് ഗാംഗുലി പ്രതികരിച്ചു. ഇരുവരും തമ്മിലുള്ള വഴക്ക് പക്വമായ രീതിയിലല്ല കൈകാര്യം ചെയ്തത് എന്നാണ് ഗാംഗുലിയുടെ അഭിപ്രായം. കോലിയും കുംബ്ലെയും തമ്മിലുള്ള പ്രശ്നങ്ങൾ കുറച്ച് കൂടി നന്നായി കൈകാര്യം ചെയ്യാമായിരുന്നു - ഗാംഗുലി പറഞ്ഞു. കഴിഞ്ഞ വർഷം രവി ശാസ്ത്രിയെ പിന്തള്ളിയാണ് കോച്ചായി അനിൽ കുംബ്ലെ നിയമിതനായത്. ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയോടെയാണ് കുംബ്ലെ രാജിവെച്ചത്.