ഹരാരെ: രണ്ടേ രണ്ട് ബൗളര്‍മാരും രണ്ടേ രണ്ട് ബാറ്റ്‌സ്മാന്‍മാരും. കുഞ്ഞന്മാരായ സിംബാബ്‌വെയോട് പ്രതികാരം ചെയ്യാന്‍ അത്രയും മതിയായിരുന്നു ടീം ഇന്ത്യയ്ക്ക്. 10 വിക്കറ്റിനാണ് രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ സിംബാബ്‌വെയെ കെട്ടുകെട്ടിച്ചത്. ജസ്പ്രീത് ഭുമ്ര, അരങ്ങേറ്റ മത്സരം കളിച്ച ബരീന്ദര്‍ സ്രാന്‍, ഓപ്പണര്‍മാരായ കെ എല്‍ രാഹുല്‍, മന്‍ദീപ് സിംഗ് എന്നിവരുടെ മികവിലായിരുന്നു ഇന്ത്യന്‍ ജയം.
ധോണിയുടെ ഫിനിഷിങ്ങൊക്കെ കോമഡി അല്ലേ ചേട്ടാ... ട്വിറ്ററില്‍ ട്രോൾ..
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച സിംബാബ്‌വെയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. മൂന്നാമത്തെ ഓവറില്‍ 10 റണ്‍സെടുച്ച ചിബാബയെ വീഴ്ത്തിയാണ് ബരീന്ദര്‍ സ്രാന്‍ തുടങ്ങിയത്. തൊട്ടടുത്ത ഓവറില്‍ സ്രാന്‍ വീഴ്ത്തിയത് മൂന്ന് പേരെ. ആകെ 10 റണ്‍സിന് 4 വിക്കറ്റ്. ഒരു ഇന്ത്യന്‍ ബൗളറുടെ അരങ്ങേറ്റത്തിലെ മികച്ച പ്രകടനമാണിത്. ജസ്പ്രീത് ഭുമ്ര 4 ഓവറില്‍ 11 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തി. പട്ടേലും ചാഹലും ഓരോ വിക്കറ്റ് പങ്കിട്ടു.
എട്ടോവറില്‍ ഭുമ്രയും സ്രാനും കൂടി വഴങ്ങിയത് വെറും 21 റണ്‍സ്. വീഴ്ത്തിയത് 7 വിക്കറ്റുകള്‍. 31 റണ്‍സെടുത്ത മൂറാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. മസക്ഡാസ 10, ചിബാബ 10, വാല്ലര്‍ 14, തിരിപാനോ 11 എന്നിവര്‍ മാത്രമാണ് സിംബാബ്‌വെ നിരയില്‍ രണ്ടക്കം കണ്ടത്. കഴിഞ്ഞ മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച് എല്‍ട്ടന്‍ ചിഗുംബര 8 റണ്‍സിന് പുറത്തായി. സിംബാബ്‌വെ തട്ടിയും മുട്ടിയും 99 റണ്‍സ് വരെ എത്തി.
ഓപ്പണര്‍മാരായ കെ എല്‍ രാഹുലും മന്‍ദീപ് സിംഗും ചേര്‍ന്ന് ഇന്ത്യയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. രാഹുല്‍ 47 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ മന്‍ദീപ് സിംഗ് ട്വന്റി 20യിലെ ആദ്യത്തെ അര്‍ധസെഞ്ചുറി കുറിച്ചു. 40 പന്തില്‍ 6 ഫോറും 1 സിക്‌സും സഹിതമായിരുന്നു മന്‍ദീപിന്റെ 52 റണ്‍സ്. ബരീന്ദര്‍ സ്രാനാണ് മാന്‍ ഓഫ് ദ മാച്ച്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും കളി 22ന് ഹരാരെയില്‍ നടക്കും.