പോർട്ട് ഓഫ് സ്പെയിൻ: സ്റ്റംപിങിന്റെ കാര്യത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണിയെ വെല്ലാൻ ലോകക്രിക്കറ്റിൽ തന്നെ അധികമാരും ഇല്ല. സ്റ്റംപിങ് മാത്രമല്ല, ക്യാച്ച് ആയാലും റണ്ണൗട്ട് ആയാലും എതിരാളികൾ ചിന്തിച്ചുനിർത്തുന്നിടത്ത് ചിന്തിച്ചു തുടങ്ങുന്ന ആളാണ് ധോണി. ഇനി സ്റ്റംബിങിലേക്ക് വന്നാലോ, ക്രീസില്‍ നിന്നും കാലൊന്നനങ്ങിയാൽ മിതി, ഇമ ചിമ്മുന്ന നേരം കൊണ്ട് ധോണി പണി തീർത്തിരിക്കും.
എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരെ വെസ്റ്റ് ഇൻഡീസിൽ നടന്നുവരുന്ന ഏകദിന പരമ്പരയിലെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വല്ലാതെ വൈറലാകുകയാണ്. കാരണം മറ്റൊന്നുമല്ല, ധോണിയുടെ സ്റ്റംപിങിന്റെ വേഗത തന്നെ. കണ്ണടച്ചുതുറക്കും മുമ്പേ ധോണി ഒരാളെക്കൂടി സ്റ്റംപ് ചെയ്ത് പുറത്താക്കി എന്നാണ് കരുതിയതെങ്കിൽ തെറ്റി, തന്റെ കരിയറിലെ തന്നെ ഏറ്റവും വേഗം കുറഞ്ഞ സ്റ്റംപിങാണ് ധോണി നടത്തിയത്.
വെസ്റ്റ് ഇൻഡീസ് ഇന്നിംഗ്സിന്റെ മുപ്പത്തിയേഴാം ഓവറിലായിരുന്നു സംഭവം. ബാറ്റ് ചെയ്യുന്നത് വിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ. ബൗളർ കുൽദീപ് യാദവ്. ഇടംകൈ സ്പിന്നറായ കുൽദീപിനെ ക്രീസിൽ നിന്നും ചാടിയിറങ്ങി സിക്സിന് പറത്താനായിരുന്നു ഹോൾഡറുടെ ശ്രമം. എന്നാൽ റോങ് വൺ പുറത്തേക്ക് തിരിഞ്ഞ് ധോണിയുടെ കയ്യിലെത്തി. ധോണിയാകട്ടെ വളരെ സാവധാനം പാട്ടുംപാടി സ്റ്റംപ് ചെയ്തു ഹോൾഡറെ പുറത്താക്കുകയും ചെയ്തു. വീഡിയോ കണ്ടുനോക്കൂ..
TEASING!! MS Dhoni's slowest stumping 😂😂 pic.twitter.com/kM8Y04eGz6
— J. Sharma (@EvilDjoker) 25 June 2017