മുംബൈ: ഐ.സി.സി പ്രസിഡന്റും മുന്‍ ബി.സി.സി.ഐ അധ്യക്ഷനുമായ എന്‍ ശ്രീനിവാസനെതിരെ ഗുരുതരമായ ആരോപണം. ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് വിവാദത്തിലായപ്പോള്‍ ബിസിസിഐ അംഗങ്ങളെ നിരീക്ഷിക്കാന്‍ ശ്രീനിവാസന് സ്വകാര്യ ഡിറ്റക്ടീവുകളെ നിയോഗിച്ചെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ലണ്ടന്‍ ആസ്ഥാനമായ സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സിയെ ആണ് ഇതിനായി നിയോഗിച്ചതെന്നാണ് വിവരം. ബിസിസിഐ ഫണ്ടില്‍ നിന്നും പതിനാലുകോടി രൂപയാണ് ഇതിനായി പ്രതിഫലം നല്‍കിയതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്‍ക്കത്തയില്‍ ഞായറാഴ്ച ചേരുന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.
അംഗങ്ങളെ നിരീക്ഷിക്കാന്‍ ബിസിസിഐ ഫണ്ടില്‍ നിന്നും 14 കോടി രൂപ ചിലവിട്ടത് എങ്ങിനെയാണെന്ന കാര്യത്തില്‍ ശ്രീനിവാസന് വിശദീകരണം നല്‍കേണ്ടിവരും. കൂടാതെ അംഗങ്ങളുടെ ഫോണ്‍ കോളുകള്‍, ഇ മെയിലുകള്‍ തുടങ്ങിയവ ചോര്‍ത്തിയ കാര്യത്തില്‍ ബിസിസിഐ അംഗങ്ങള്‍ അസ്വസ്ഥരാണ്.
ഇതോടെ, ജഗ്മോഹന് ഡാല്‍മിയ പ്രസിഡന്റായി അധികാരമേറ്റ ശേഷം നടക്കുന്ന ആദ്യ പ്രവര്‍ത്തക സമിതി യോഗത്തില്‍ വാദപ്രതിവാദമുണ്ടാകുമെന്നുറപ്പായി. മറ്റംഗങ്ങളെ നിരീക്ഷിക്കാന്‍ ബിസിസിഐയുടെ തന്നെ പണം ഉപയോഗിച്ചതും അംഗങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയതും വിവാദമായിരിക്കുകയാണ്. ബിസിസിഐ അധ്യക്ഷനായിരിക്കെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഉടമയായതും ടീം ഒത്തുകളിയില്‍ പങ്കാളിയായതും സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് ശ്രീനിവാസനെതിരെ പുതിയ ആരോപണം.