കറാച്ചി: പാകിസ്താന്റെ മുന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം ഹനീഫ് മുഹമ്മദ് അന്തരിച്ചോ? മരിച്ചെന്നും ഇല്ലെന്നും വാർത്തകൾ. കറാച്ചിയിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്നു ഹനീഫ്. അതിനിടെ അദ്ദേഹത്തിൻറെ ഹൃദയമിടിപ്പ് എട്ട് മിനിറ്റോളം നിന്നു. ഇതോടെ ഡോക്ടർ മരണം സ്ഥിരീകരിച്ചു.
പലരും ഇതോടെ വാർത്തയും കൊടുത്തു. എന്നാൽ അൽപസമയം കഴിഞ്ഞപ്പോൾ സത്യം പുറത്തായി. അദ്ദേഹം ഇപ്പോഴും ജീവനോടെയുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിയ്ക്കുക ആയിരുന്നു.
ലിറ്റില്‍ മാസ്റ്റര്‍ എന്നായിരുന്നു ഇദ്ദേഹത്തെ അക്കാലത്ത് വിശേഷിപ്പിച്ചിരുന്നത്. പാകിസ്താന് വേണ്ടി ഹനീഫ് 55 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 3,915 റണ്‍സും സ്വന്തമാക്കി. 55 മത്സരങ്ങളില്‍ നിന്നായി 12 സെഞ്ച്വറികളും 15 അര്‍ദ്ധസെഞ്ച്വറികളും സ്വന്തമാക്കിയ തിളങ്ങുന്ന താരമായിരുന്നു ഹനീഫ്.
ജനിച്ചത് ഇപ്പോഴത്തെ ഗുജറാത്തിലാണെങ്കിലും വിഭജനത്തിന് ശേഷം കുടുംബം പാകിസ്താനിലേക്ക് പോയി. അരങ്ങേറ്റ മത്സരം ഇന്ത്യക്കെതിരെ ആയിരുന്നു. 1952 ല്‍ ആയിരുന്നു അത്.
പാകിസ്താന് വളരെ കുറച്ച് ടെസ്റ്റ് മത്സരങ്ങള്‍ മാത്കരമേ അക്കാലത്ത് കളിച്ചിരുന്നുള്ളു. 17 വര്‍ഷം നീണ്ട കരിയറില്‍ ഹനീഫ് മുഹമ്മദിന് കളിയ്ക്കാനായത് വെറും 55 മത്സരങ്ങള്‍ മാത്രം. പക്ഷേ അക്കാലത്തെ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന് ആയിട്ടാണ് ഹനീഫിനെ കണക്കാക്കിയിരുന്നത്.