പോർട്ട് ഓഫ് സ്പെയിൻ: മുഖ്യ പരിശീലകനായ അനിൽ കുംബ്ലെ രാജിവെച്ചതിന് ശേഷം ആദ്യമായി ഇന്ത്യ കളത്തിൽ ഇറങ്ങുന്നു. വെസ്റ്റ് ഇൻഡീസിനെതിരെ വെസ്റ്റ് ഇൻഡീസിലാണ് ഇന്ത്യ കളിക്കാൻ ഇറങ്ങുന്നത്. അഞ്ച് ഏകദിനങ്ങളും ഒരൊറ്റ ട്വന്റി 20 മത്സരവുമാണ് പരമ്പരയിൽ ഉള്ളത്. ആദ്യ ഏകദിനം ഇന്ന് (ജൂൺ 23 വെള്ളിയാഴ്ച) പോർട്ട് ഓഫ് സ്പെയിനിൽ നടക്കും.
കഴിഞ്ഞ വർഷം ഏതാണ്ടിതേ സമയത്ത് വെസ്റ്റ് ഇൻഡീസിൽ വെച്ചാണ് അനിൽ കുംബ്ലെ ഇന്ത്യൻ ടീമിന്റെ കോച്ചെന്ന നിലയിൽ തന്റെ യാത്ര തുടങ്ങിയത്. ക്യാപ്റ്റൻ എന്ന നിലയിൽ വിരാട് കോലിക്ക് പൂർണ സ്വാതന്ത്ര്യത്തോടെ കളിക്കാവുന്ന പരമ്പര കൂടിയാണ് ഇത്. ബാറ്റിംഗ് കോച്ചായ സഞ്ജയ് ബംഗാർ ടീം സെലക്ഷനിൽ ഇടപെടുന്ന ആളല്ല. ഇന്ത്യൻ ടീമിന്റെ ചുമതലക്കാരനായ എം വി ശ്രീധറും ടീം സെലക്ഷനിൽ അഭിപ്രായം പറയാനിടയില്ല.
ചാമ്പ്യൻസ് ട്രോഫി കളിച്ച ടീമിൽ നിന്നും രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിൽ എത്തിയിരിക്കുന്നത്. രോഹിത് ശര്‍മയ്ക്കും ജസ്പ്രീത് ഭുമ്രയ്ക്കും പകരമായി കുൽദീപ് യാദവും റിഷഭ് പന്തുമാണ് ടീമിലുള്ളത്. റിഷഭ് പന്തിന് ശിഖർ ധവാനൊപ്പം ഓപ്പൺ ചെയ്യാൻ അവസരം കിട്ടിയേക്കും. അതുപോലെ കുൽദീപ് അശ്വിനോ ജഡേജയ്ക്കോ പകരം കളിക്കാനും സാധ്യതയുണ്ട്. താരതമ്യേന പുതുമുഖങ്ങളാണ് വെസ്റ്റ് ഇൻഡീസിന് വേണ്ടി ഈ പരമ്പരയിൽ കളിക്കുന്നത്.