പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യൻ ടീമിന്റെ വിൻഡീസ് പര്യടനത്തിലെ രണ്ടാം ഏകദിന മത്സരം നാളെ (ജൂൺ 25 ഞായറാഴ്ച). മുഖ്യ പരിശീലകനായ അനിൽ കുംബ്ലെ രാജിവെച്ചതിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ പരമ്പരയാണ് ഇത്. അഞ്ച് ഏകദിനങ്ങളും ഒരൊറ്റ ട്വന്റി 20 മത്സരവുമാണ് പരമ്പരയിൽ ഉള്ളത്. വെള്ളിയാഴ്ച നടന്ന ഒന്നാം ഏകദിനം മഴ കാരണം ഉപേക്ഷിക്കപ്പെട്ടിരുന്നു. മത്സരം ടെൻ സ്പോർട്സിൽ തത്സമയം കാണാം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 39.2 ഓവറിൽ 199ൽ നിൽക്കേയാണ് മഴ കളി മുടക്കിയത്. 78 പന്തിൽ 62 റൺസുമായി അജിൻക്യ രഹാനെയും 92 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും സഹിതം 87 റൺസുമായി ശിഖർ ധവാനും തിളങ്ങി. 47 പന്തിൽ 32 റൺസുമായി കോലിയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 10 പന്തിൽ വെറും 4 റൺസെടുത്ത യുവരാജ് സിംഗ് മാത്രമാണ് നിരാശപ്പെടുത്തിയത്. യുവരാജിന്റെ ബാറ്റിംഗും മഴയും മാത്രമാണ് ഇന്ത്യയ്ക്ക് ആശങ്കയുണർത്തുന്ന കാര്യങ്ങൾ.
ഐ സി സി ചാമ്പ്യൻസ് ട്രോഫി കളിച്ച ടീമിൽ നിന്നും രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിൽ എത്തിയത്. രോഹിത് ശര്‍മയ്ക്കും ജസ്പ്രീത് ഭുമ്രയ്ക്കും പകരമായി കുൽദീപ് യാദവും റിഷഭ് പന്തുമാണ് ഇന്ത്യൻ ടീമിലുള്ളത്. ഇതിൽ കുൽദീപ് യാദവ് ജഡേജയ്ക്ക് പകരക്കാരനായി അവസാന ഇലവനിൽ എത്തി. രോഹിത് ശർമയ്ക്ക് പകരം അജിൻക്യ രഹാനെയും ജസ്പ്രീത് ഭുമ്രയ്ക്ക് പകരം ഉമേഷ് യാദവുമാണ് ആദ്യ ഏകദിനത്തിൽ കളിച്ചത്. രണ്ടാം ഏകദിനത്തിലും ഇന്ത്യ ഇതേ ടീമിനെ ഇറക്കാനാണ് സാധ്യത.