പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്ന് (ജൂലൈ ആറ് വ്യാഴാഴ്ച) നടക്കും. പരമ്പരയിൽ 2 - 1 ന് മുന്നിലാണെങ്കിലും ഇന്നത്തെ മത്സരം ഇന്ത്യയ്ക്ക് നിർണായകമാണ്. കളി ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. തോറ്റാലോ പരമ്പര സമനിലയിൽ അവസാനിക്കും. ഒരു കളി മഴ മുടക്കിയിരുന്നു.
രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങൾ ഏകപക്ഷീയമായി ജയിച്ച ഇന്ത്യയ്ക്ക് നാലാം ഏകദിനത്തിലെ അപ്രതീക്ഷിതമായ തോൽവിയാണ് വിനയായത്. ഇതോടെ അവസാന ഏകദിനം ജയിക്കേണ്ടത് അനിവാര്യമായി. ദുർബലരായ വെസ്റ്റ് ഇൻഡീസിനാകട്ടെ ആഞ്ഞ് പിടിച്ചാൽ ഇന്ത്യയെ പൂട്ടാം എന്ന ആത്മവിശ്വാസം കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ കിട്ടിയിട്ടുണ്ടാകണം.
190 റൺസ് ജയിക്കാൻ മതിയായിരുന്നിട്ടും ഇന്ത്യയ്ക്ക് അത് നേടാൻ കഴിഞ്ഞില്ല. യുവരാജ് സിംഗിന് പകരം വന്ന ദിനേശ് കാർത്തിക്ക് വൻ പരാജയമായി. യുവതാരം റിഷഭ് പന്തിന് അവസരം കിട്ടും എന്ന് കരുതിയെങ്കിലും ഇത് വരെ അതുണ്ടായില്ല. അഞ്ചാം ഏകദിനത്തിൽ യുവരാജ് തിരിച്ചുവരുമോ അതോ റിഷഭ് പന്ത് അരങ്ങേറുമോ അതുമല്ലെങ്കിൽ കാർത്തിക് തുടരുമോ എന്നറിയാനും ആരാധകർ കാത്തിരിക്കുന്നു
ടീം ഇന്ത്യയ്ക്ക് വെറും ഒരു ഏകദിന പരമ്പര മാത്രമല്ല ഇത്. കോച്ച് അനിൽ കുംബ്ലെ രാജിവെച്ചതിന് ശേഷം നടക്കുന്ന ആദ്യത്തെ പരമ്പര കൂടിയാണ്. ഈ പരമ്പര വിജയിക്കാൻ പറ്റിയില്ലെങ്കിൽ അത് വിരാട് കോലിക്കും ഇന്ത്യൻ ടീമിനും വലിയ ബാധ്യതയായിരിക്കും. മികച്ച റിസൾട്ട് ഉണ്ടാക്കിയ കോച്ചായ കുംബ്ലെയ കോലിയുടെയും ടീമംഗങ്ങളുടെയും വാശി കാരണമാണ് ബി സി സി ഐ തഴഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.