ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ നാളെ (2017 ജൂൺ 18 ഞായറാഴ്ച) സ്വപ്നഫൈനൽ. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് അയൽക്കാരും ചിരവൈരികളുമായ പാകിസ്താനാണ് എതിരാളികൾ. ഇതാദ്യമായിട്ടാണ് ഇന്ത്യയും പാകിസ്താനും ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ കളിക്കുന്നത്. ഏതെങ്കിലും ഒരു ഐ സി സി ടൂർണമെന്റിന്റെ ഫൈനലിൽ ഇരുടീമുകളും പരസ്പരം കളിക്കുന്നത് പത്ത് വർഷത്തിന് ശേഷം ഇതാദ്യം.
2007 ല്‍ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന ട്വൻറി 20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും അവസാനമായി ഐ സി സി ടൂർണമെന്റിന്റെ ഫൈനലിൽ കളിച്ചത്. അന്ന് മിസ്ബ ഉൾ ഹഖ് നയിച്ച പാകിസ്താനെ 5 റൺസിന് തോൽപ്പിച്ച് ധോണി നയിച്ച ഇന്ത്യ കപ്പുയർത്തി. പിന്നീട് ഇത് വരെ ഇന്ത്യ ഐ സി സി ലോകകപ്പിൽ പാകിസ്താനോട് തോറ്റിട്ടില്ല. പ്രമുഖ ടൂർണമെന്റുകളിലെല്ലാം പാകിസ്താനെതിരായ സമീപകാല ജയങ്ങൾ ആവർത്തിക്കുകയാകും ഇന്ത്യയുടെ ലക്ഷ്യം.
ചാമ്പ്യൻസ് ട്രോഫി 2017 ലെ ആദ്യമത്സരത്തിൽ ഇന്ത്യയും പാകിസ്താനും നേർക്ക് നേർ വന്നപ്പോൽ ജയം ഇന്ത്യയുടെ പക്ഷത്തായിരുന്നു. അതും 124 റൺസിന്റെ കൂറ്റൻ ജയം. വഹാബ് റിയാസടക്കമുള്ള പാക് ബൗളർമാരെ അടിച്ചുപറത്തി ഇന്ത്യ 300 കടന്നപ്പോൾ പാകിസ്താൻ ബാറ്റിംഗിലും ബൗളിംഗിലും പരാജയപ്പെട്ടു. ഞായറാഴ്ച ഇന്ത്യൻ സമയം 3 മണിക്കാണ് കളി. മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും തത്സമയം കാണാം.