ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് (ജൂൺ 14 2017) ആദ്യത്തെ സെമിഫൈനൽ. ആതിഥേയരായ ഇംഗ്ലണ്ടാണ് ഒരു വശത്ത്. മറുവശത്ത് പാകിസ്താനും. ഗ്രൂപ്പ് സ്റ്റേജിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ആധികാരിക ജയത്തോടെയാണ് ഇംഗ്ലണ്ട് സെമിയിൽ എത്തിയത്. പാകിസ്താൻ ആകട്ടെ അവസാന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ബംഗ്ലാദേശും ഇന്ത്യയുമാണ് ചാമ്പ്യൻസ് ട്രോഫിയിലെ മറ്റ് രണ്ട് സെമിഫൈനലിസ്റ്റുകൾ. രണ്ടാം സെമി നാളെ നടക്കും.
ബാറ്റിംഗിലും ബൗളിംഗിലും മാരക ഫോമിലാണ് ഇംഗ്ലണ്ട്. സ്വന്തം നാട്ടിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ശരിക്കും ആസ്വദിക്കുകയാണ് അവർ. ന്യൂസിലാൻഡ്, ബംഗ്ലാദേശ്, ഓസ്ട്രേലിയ - ചെറുതും വലുതുമായ എല്ലാ ടീമുകളും ഇംഗ്ലണ്ടിനെതിരെ തോൽവിയറിഞ്ഞു. ബാറ്റിംഗിൽ ജേസൺ റോയുടെ ഫോം മാത്രമാണ് ഇംഗ്ലണ്ടിന് ആശങ്ക. ജോ റൂട്ട്, മോർഗൻ, ബെൻ സ്റ്റോക്സ്, ഹെയ്ൽസ്, ബട്ലർ എന്നിങ്ങനെ എല്ലാവരും തകർപ്പൻ ഫോമിലാണ്. ബൗളിംഗും ഫീൽഡിങും ടോപ് ക്ലാസ്.
മറുവശത്ത് പാകിസ്താന്റെ നില അത്രയ്ക്ക് ആശാവഹമല്ല. ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ ശ്രീലങ്കയോട് ജയിച്ചെങ്കിലും പാകിസ്താന്റെ ബാറ്റിംഗ് പ്രകടനം ശരാശരി മാത്രമായിരുന്നു. ആമിറും ഹസന്‍ അലിയും ജുനൈദും അടങ്ങിയ ബൗളിംഗ് നിരയാണ് പാകിസ്താന്റെ ശക്തി. ഒപ്പം ഏത് ടീമിനെയും എപ്പോൾ വേണമെങ്കിലും തോൽപ്പിക്കാൻ പോന്നവരെന്ന ഖ്യാതിയും. കാർഡിഫിൽ ഇന്ത്യൻ സമയം മൂന്ന് മണി മുതലാണ് കളി. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും തത്സമയം.