ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് (ജൂൺ 15 വ്യാഴാഴ്ച) ഇന്ത്യ - ബംഗ്ലാദേശ് സെമിഫൈനൽ. ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരായിട്ടാണ് ഇന്ത്യ സെമി ഫൈനൽ കളിക്കാൻ ഇറങ്ങുന്നത്. എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാണ് ഇന്ത്യയുടെ എതിരാളികളായ ബംഗ്ലാദേശ്. ഇന്ത്യ മൂന്ന് കളിയിൽ രണ്ടെണ്ണം ജയിച്ചു. ബംഗ്ലാദേശാകട്ടെ ന്യൂസിലൻഡിനോട് ജയിച്ചു, ഓസ്ട്രേലിയ്ക്കെതിരായ കളി മഴ മുടക്കി. ഇംഗ്ലണ്ടിനോട് തോറ്റു.
ബാറ്റിംഗിലും ബൗളിംഗിലും പറയത്തക്ക ആവലാതികളൊന്നും ഇല്ലാതെയാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ ഇറങ്ങുന്നത്. കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യൻ ബാറ്റിംഗ് ശരിക്കും തിളങ്ങി. ശ്രീലങ്കയ്ക്കെതിരായ ഒരു കളി ഒഴിച്ചുനിർത്തിയാൽ ബൗളിംഗും തരക്കേടില്ല. എന്ന് കരുതി ബംഗ്ലാദേശിനെ നിസാരരാക്കി കളിക്കാനിറങ്ങിയാൽ ഇന്ത്യ ചിലപ്പോൾ വലിയ വില കൊടുക്കേണ്ടിയും വന്നേക്കും. 2007 ഏകദിന ലോകകപ്പിലും മറ്റും ഇന്ത്യയെ തോൽപിച്ച ടീമാണ് ബംഗ്ലാദേശ്.
കരുത്തരായ ന്യൂസിലൻഡ് ബൗളിംഗിനെതിരെ, തുടക്കത്തിൽ മൂന്ന് വിക്കറ്റ് നഷ്ടമായിട്ടും പൊരുതിക്കയറിയതിന്റെ ആത്മവിശ്വാസമാകും ബംഗ്ലാദേശിന്റെ കരുത്ത്. മഹ്മദുളളയും ഷക്കീബ് അൽ ഹസനും ബാറ്റ് ചെയ്ത ഈ ഘട്ടം ഒഴിച്ചുനിർത്തിയാൽ തമീം ഇഖ്ബാലിന്റെ ബാറ്റിംഗ് മാത്രമാകും ബംഗ്ലാദേശിന് ഈ പരമ്പരയിൽ ഓർക്കാനുണ്ടാകുക. ബാറ്റിംഗിലും ബൗളിംഗിലും ശരാശരി മാത്രമായിരുന്നു ബംഗ്ലാ ടീം ഈ ചാമ്പ്യൻസ് ട്രോഫിയിൽ.