മേൽക്കൈ പഞ്ചാബിന്
കളി നടക്കുന്നത് റൈസിങ് പുനെ സൂപ്പർജയൻറ്സിന്റെ ഹോം ഗ്രൗണ്ടിലാണെങ്കിലും ചെറിയൊരു മേൽക്കൈ ഉള്ളത് കിംഗ്സ് ഇലവൻ പഞ്ചാബിനാണ്. നഷ്ടപ്പെടാൻ ഒന്നുമില്ല എന്ന ഘട്ടത്തിൽ നിന്നും കരുത്തരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും മുംബൈ ഇന്ത്യൻസിനെയും തോൽപ്പിച്ചാണ് അവർ വരുന്നത്. അതിന്റെ ഒരു ആത്മവിശ്വാസം മാക്സ് വെല്ലിനും കൂട്ടർക്കും കാണും.
വെടിതീരാൻ പുനെ
രണ്ട് കളികൾ ശേഷിക്കേ 16 പോയിന്റുമായി പ്ലേ ഓഫിലേക്ക് പാട്ടും പാടി നടന്നടുത്ത പുനെ ഇന്നിപ്പോൾ നിര്‍ണായക മത്സരത്തിന് ഇറങ്ങുന്നതിന് കാരണം അവരുടെ തന്നെ പിടിപ്പുകേടാണ്. കഴിഞ്ഞ കളി ഡെൽഹിയോട് ഒരു കാര്യവുമില്ലാതെ തോറ്റുകൊടുത്തു. ഇന്ന് ജയിച്ചാൽ ടോപ് ടു ആയി പ്ലേ ഓഫിലെത്താനുള്ള അവസരം പുനെയ്ക്ക് കിട്ടും എന്നൊരു പ്രത്യേകത കൂടിയുണ്ട്. തോറ്റാൽ ഇത് ഐ പി എൽ ചരിത്രത്തിൽ അവരുടെ അവസാനത്തെ കളിയാകും.
ബെൻ സ്റ്റോക്സ് ഇഫക്ട്
ഐ പി എൽ പത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ ബെൻ സ്റ്റോക്സിന് ഈ സീസണിലെ അവസാനത്തെ കളിയാണ് ഇന്ന്. ദക്ഷിണാഫ്രിക്ക പരമ്പരയ്ക്കായി സ്റ്റോക്സ് ഈ കളിക്ക് ശേഷം തിരിക്കും. ബാറ്റ് കൊണ്ടും ബോള് കൊണ്ടും ഫീൽഡിലും വിസ്മയം തീർക്കുന്ന സ്റ്റോക്സ് ഒരു സ്പെഷൽ പ്രകടനം തങ്ങൾക്കായി ഇന്ന് പുറത്തെടുക്കും എന്ന പ്രതീക്ഷയിലാണ് പുനെ ആരാധകർ.
രഹാനെ, ധോണി ഫോമൗട്ട്
മുന്‍നിരയിൽ രഹാനെ, മധ്യനിരയിൽ ധോണി എന്നിവരുടെ ഫോമൗട്ടാണ് പുനെയെ ഏറ്റവും കൂടുതൽ വലയ്ക്കുന്നത്. ഇമ്രാൻ താഹിറിന്റെ അഭാവമാണ് പുനെയെ ബാക്ക് ഫുട്ടിലാക്കുന്ന മറ്റൊരു ഘടകം. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, രാഹുൽ ത്രിപാഠി എന്നിവർ ബാറ്റിംഗിലും താക്കുർ, ഉനദ്കത്ത്, സുന്ദർ എന്നിവർ ബൗളിംഗിലും തിളങ്ങുന്നുണ്ട്.
പഞ്ചാബ് ടീം സോളിഡ്
ഹാഷിം ആംല, മോർഗൻ, മില്ലർ എന്നിവർ തിരിച്ചുപോയെങ്കിലും പകരക്കാരെ വെച്ച് പഞ്ചാബ് പരമാവധി നേട്ടം ഉണ്ടാക്കുന്നുണ്ട്. ഗുപ്ടിലും സാഹയും മാക്സിയും ചേർന്ന് മുംബൈയ്ക്കെതിരെ അടിച്ചത് 230 റൺസാണ്. ഡെത്ത് ഓവറുകളിൽ മോഹിത് - സന്ദീപ് എന്നിവരുടെ പ്രകടനം പിന്നെ പറയാനുമില്ല. നാല് മണിക്ക് പുനെയിലാണ് ഈ സീസണിലെ ഏറ്റവും ആവേശകരമായ കളി നടക്കാൻ പോകുന്നത്.