മുംബൈ: ഇന്ത്യ അണ്ടർ 19, ഇന്ത്യ എ ടീമുകളുടെ പരിശീലകനായി ബാറ്റിംഗ് ഇതിസാഹവും മുൻ ക്യാപ്റ്റനുമായ രാഹുൽ ദ്രാവിഡ് തുടരും. ബി സി സി ഐയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അടുത്ത രണ്ട് വർഷത്തേക്കാണ് രാഹുൽ ദ്രാവിഡിന്റെ പരിശീലക സ്ഥാനം നീട്ടി നൽകിയിരിക്കുന്നത്. 2015ലാണ് രാഹുൽ ദ്രാവിഡിനെ ഇന്ത്യ അണ്ടർ 19, ഇന്ത്യ എ ടീമുകളുടെ കോച്ചായി നിയമിച്ചത്. രണ്ട് വർഷത്തേക്കായിരുന്നു ഈ നിയമനം.
സീനിയർ ടീമിന്റെ പരിശീലകന്റെ കാര്യത്തിൽ ഇനിയും തീരുമാനമാതെ തുടരുന്ന സാഹചര്യത്തിലാണ് ബി സി സി ഐ രാഹുൽ ദ്രാവിഡിന്റെ കോൺട്രാക്ട് പുതുക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയം. ഇതോടെ സീനിയർ ടീമിന്റെ കോച്ചാകാൻ ദ്രാവിഡ് ഇല്ല എന്ന കാര്യം ഉറപ്പായി. ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള പ്രശ്നത്തെ തുടർന്നാണ് അനിൽ കുംബ്ലെ പരിശീലക സ്ഥാനം രാജിവെച്ചത്.
രാഹുൽ ദ്രാവിഡിന്റെ കീഴിൽ മികച്ച പ്രകടനമാണ് അണ്ടർ 19, ഇന്ത്യ എ ടീമുകൾ കഴിഞ്ഞ രണ്ട് വർഷമായി നടത്തുന്നത്. വിദേശത്തും ഇന്ത്യയിലും മികച്ച പ്രകടനം നടത്താൻ ടീമുകൾക്ക് സാധിച്ചു. 2016 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീം ഫൈനൽ വരെ എത്തിയിരുന്നു. എ ടീമാകട്ടെ ഓസ്ട്രേലിയയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ ജേതാക്കളായി.
രാഹുൽ ദ്രാവിഡിന്റെ അച്ചടക്കവും അർപ്പണബോധവും ഇന്ത്യയുടെ ജൂനിയർ താരങ്ങൾക്ക് ഗുണകരമാകുന്നു എന്ന് ബി സി സി ഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി ഒരു പ്രസ്താവനയിൽ പറഞ്ഞു. രാഹുൽ ദ്രാവിഡിന്റെ സേവനം രണ്ട് വർഷത്തേക്ക് കൂടി നീട്ടുന്നതിൽ ബി സി സി ഐയ്ക്ക് സന്തോഷമേ ഉള്ളൂ എന്ന് ആക്ടിങ് പ്രസിഡണ്ട് സി കെ ഖന്ന പറഞ്ഞു.