മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് സീനിയര്‍ ടീമിന്റെ കോച്ച് ആവുകയെന്നാല്‍ ലോട്ടറിയടിക്കുന്നതിന് തുല്യമാണ്. സാമ്പത്തിക ശക്തിയില്‍ ലോകത്തെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് സംഘടനകളില്‍ ഒന്നാണ് ബിസിസിഐ. അതുകൊണ്ടുതന്നെ കളിക്കാരെ എന്നപോലെ കോച്ചുമാര്‍ക്കും വന്‍തുകയാണ് പ്രതിഫലമായി നല്‍കിയിരുന്നത്.
ഏതാണ്ട് 7 കോടി രൂപയോളമാണ് ഒരു വര്‍ഷം ശമ്പളയിനത്തില്‍ മാത്രം കോച്ചിന് ലഭിക്കുക. ബോണസും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമേയാണിത്. ലോകത്ത് മറ്റൊരു ക്രിക്കറ്റ് കോച്ചിനും ഇത്രയും ശമ്പളം ലഭിക്കില്ല. ഇത്രയും ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ഇന്ത്യന്‍ കോച്ചാകാന്‍ 57 പേരാണ് മുന്നോട്ട് വന്നത്. മുന്‍ ക്രിക്കറ്റര്‍മാരായ രവിശാസ്ത്രിയും, വെങ്കിടേഷ് പ്രസാദും, സന്ദീപ് പാട്ടീലും ഉള്‍പ്പെടെയുള്ളവര്‍ കോച്ചിന്റെ സ്ഥാനത്തിനായി അപേക്ഷിച്ചവരില്‍ ഉള്‍പ്പെടുന്നു.
തുടക്കത്തില്‍ 21 പേരുകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും പിന്നീട് ക്രിക്കറ്റ് അഡൈ്വസറി കമ്മറ്റിയുടെ ഇന്റര്‍വ്യൂ നടത്തുകയും ചെയ്തശേഷമാണ് അനില്‍ കുബ്ലെയെ കോച്ച് ആയി തെരഞ്ഞെടുത്തത്. എന്നാല്‍, ഇത്രയും അധികം പ്രോസസുകളൊന്നും വേണ്ടിവരില്ലായിരുന്നു രാഹുല്‍ ദ്രാവിഡ് എസ് പറഞ്ഞിരുന്നെങ്കില്‍ എന്നാണ് ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ പറയുന്നത്.
ക്രിക്കറ്റ് കോച്ച് ആകാന്‍ രാഹുല്‍ ദ്രാവിഡിനെയായിരുന്നു ആദ്യം സമീപിച്ചതെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു. എന്നാല്‍ രാഹുല്‍ അതിന് തയ്യാറായില്ല. ജൂനിയര്‍ ടീമിനെ പരിശീലിപ്പിക്കാനാണ് താത്പര്യമെന്ന് രാഹുല്‍ പറഞ്ഞു. ചെറിയ ഇടവേളകളിലുള്ള കോച്ചിങ് മാത്രമാണ് തനിക്ക് സാധ്യമാവുക. കുടുംബത്തെ വിട്ട് ദീര്‍ഘനാള്‍ സീനിയര്‍ ടീമിനൊപ്പം ചേരാന്‍ താനില്ലെന്ന് രാഹുല്‍ പറഞ്ഞതായി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.