ഐ പി എല്ലിലെ ഏറ്റവും സമർഥരായ ബൗളർമാരുടെ കൂട്ടത്തിലാണ് ഇന്ത്യൻ സ്പിന്നർ ആർ അശ്വിന് സ്ഥാനം. പക്ഷേ പരിക്ക് മൂലം ഐ പി എല്ലിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നു. റൈസിങ് പുനെ സൂപ്പർജയൻറ്സിന്റെ താരമായ അശ്വിൻ ഈ സീസണിൽ ഒരു കളി പോലും കളിക്കുന്നതിന് മുമ്പേ ഐ പി എല്ലിൽ നിന്നും പുറത്താകുകയായിരുന്നു. പരിക്ക് മാറിയ അശ്വിൻ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
പരിക്ക് മൂലം ഐ പി എൽ നഷ്ടമായെങ്കിലും അശ്വിന് ഇന്റർനാഷണൽ ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് കിട്ടി. മുംബൈയിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കറും ഹർഷ് ഗോയങ്കയും ചേർന്നാണ് അശ്വിന് സീയറ്റ് ക്രിക്കറ്റ് റേറ്റിങ് ഇന്റർനാഷണൽ അവാർഡ് സമ്മാനിച്ചത്. കഴിഞ്ഞ 12 മാസം കൊണ്ട് 99 വിക്കറ്റുകളാണ് അശ്വിൻ വീഴ്ത്തിയത്.
ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾക്കെതിരെ ഇന്ത്യ സ്വന്തം നാട്ടിൽ നേടിയ വിജയങ്ങൾക്ക് ചുക്കാൻ പിടിച്ചത് അശ്വിനാണ്. 13ൽ പത്ത് ടെസ്റ്റുകളാണ് ഇന്ത്യ ജയിച്ചത്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ച് കുട്ടിക്കാലത്ത് സുനിൽ ഗാവസ്കറിന്റെ കയ്യിൽ നിന്നും ആദ്യമായി ഓട്ടോഗ്രാഫ് വാങ്ങിയ കാര്യം അശ്വിൻ ഓർമിച്ചു.