ഐ പി എല്ലിന്റെ ഒന്നാം സീസണിൽ രാജസ്ഥാൻ റോയൽസ് കിരീടം നേടിയപ്പോൾ സാക്ഷാൽ ഷെയ്ൻ വോൺ ആണ് പറഞ്ഞത് രവീന്ദ്ര ജഡേജയെ ഒന്ന് നോക്കിവെച്ചോളാൻ. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നറുടെ വാക്കുകൾ വെറുതെ ആയില്ല. വോണിയുടെ വാക്കുകൾക്ക് പത്ത് വയസ്സ് എത്തുന്നേയുള്ളൂ, ഐ സി സി ലോക റാങ്കിംഗില്‍ ഒന്നാം റാങ്കുകള്‍ കൊണ്ട് അമ്മാനമാടുകയാണ് രവീന്ദ്ര ജഡേജ.
അശ്വിനോ ജഡേജയോ ആരാണ് ഇന്ത്യയുടെ മികച്ച സ്പിന്നർ? ജഡേജ എന്ന് കണക്കുകൾ പറയും, അവിശ്വസനീയം!!
ലോക ഒന്നാം നമ്പർ ബൗളർ എന്ന സ്ഥാനം രവിചന്ദ്രൻ അശ്വിനെ പിന്തള്ളി ജഡേജ സ്വന്തമാക്കിയിട്ട് ഏതാനും നാളുകളായി. ഇപ്പോഴിതാ ലോക ഓൾറൗണ്ടർമാരുടെ പട്ടികയിലും ഒന്നാം സ്ഥാനത്താണ് ജഡ്ഡു. ചൊവ്വാഴ്ച പുറത്ത് വിട്ട റാങ്കിംഗിലാണ് ജഡേജ ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാമനായത്. ബംഗ്ലാദേശിന്റെ ഷക്കീബ് അൽ ഹസനെ പിന്തള്ളിയാണ് ജഡേജ ഒന്നാം സ്ഥാനത്ത് എത്തിയത്. ഐ സി സി റാങ്കിംഗിൽ ജഡേജയ്ക്ക് ഇപ്പോൾ 438 പോയിന്റുകളാണ് ഉള്ളത്. ഷക്കീബിനാകട്ടെ 431ഉം.
ഏഴ് വിക്കറ്റും 70 റൺസുമാണ് ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ജഡേജ നേടിയത്. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ 13 വിക്കറ്റുകളുമായി ഏറ്റവും മികച്ച വിക്കറ്റ് ടേക്കറും ജഡേജ തന്നെ. 85 റൺസും ജഡേജയുടെ പേരിലുണ്ട്. പക്ഷേ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മൂന്നാം ടെസ്റ്റിന് ജഡേജയുണ്ടാകില്ല. അച്ചടക്ക ലംഘനത്തിന് ശിക്ഷ കിട്ടിയ ജഡേജയ്ക്ക് മൂന്നാം ടെസ്റ്റിൽ കളിക്കാനാകില്ല.