ദില്ലി: റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിവസത്തിന് മുന്‍പ് ഓസ്‌ട്രേലിയന്‍ ക്യാമ്പ് ഇന്ത്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. നാലാം ദിവസം അവസാന ഓവറുകളില്‍ മിന്നുന്ന രീതിയില്‍ പന്തെറിഞ്ഞ ജഡേജ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഈ പ്രകടനം അഞ്ചാംദിനവും ആവര്‍ത്തിക്കുമോ എന്നായിരുന്നു ഓസ്‌ട്രേലിയന്‍ ക്യാമ്പിന്റെ ഭയം.
അതുകൊണ്ടുതന്നെ, ജഡേജയെ പ്രതിരോധിച്ചാല്‍ മത്സരം സമനിലയിലാക്കാമെന്നായിരുന്നു കോച്ച് ഡാരന്‍ ലീമാന്‍ കളിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്. ജഡേജയുടെ മുന്നില്‍ പിടിച്ചുനില്‍ക്കുക വലിയ വെല്ലുവിളിയാണെന്നും ലീമാന്‍ ടീം അംഗങ്ങളെ ഓര്‍മിപ്പിച്ചിരുന്നു. അവസാന ദിവസം കുത്തിത്തിരിയുന്ന പിച്ചില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ അക്കാര്യം പ്രാവര്‍ത്തികമാക്കുകയും ചെയ്തു.
2008നുശേഷം ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം സമനിലയിലാക്കാന്‍ ലീമാന്റെ ഉപദേശം കളിക്കാര്‍ക്ക് പ്രചോദനമായി. നീണ്ട 62.1 ഓവറുകള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ പൊരുതി പീറ്റര്‍ ഹാന്‍ഡ്‌കോമ്പും ഷോണ്‍ മാര്‍ഷുമാണ് ഇന്ത്യയ്ക്ക് ജയം നിഷേധിച്ചത്. ഇരുവരും ചേര്‍ന്ന് 124 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് ഉണ്ടാക്കുകയും ചെയ്തു.
2013ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 4-0 എന്ന മാര്‍ജിനില്‍ ഇന്ത്യ പരമ്പര നേടിയപ്പോള്‍ തുണയായത് ജഡേജയുടെ പ്രകടനമാണ്. അന്ന് 24 വിക്കറ്റുകളാണ് ഈ ഇടങ്കയ്യന്‍ നേടിയത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ മൂന്നു മത്സരങ്ങളില്‍ നിന്നുമായി 21 വിക്കറ്റുകള്‍ ജഡേജ നേടിക്കഴിഞ്ഞു. ഇതേ പ്രകടനം ആവര്‍ത്തിച്ചാല്‍ അവസാന ടെസ്റ്റോടെ ജഡേജ സ്വന്തം റെക്കോര്‍ഡ് തിരുത്തിയേക്കും.