റാങ്കിംഗിൽ ജഡേജ മുന്നിൽ
കേൾക്കുമ്പോൾ ചെറിയൊരു അവിശ്വസനീയത തോന്നിയേക്കാം. എന്നാൽ കാര്യങ്ങൾ ഇങ്ങനെയാണ്. ലോക റാങ്കിംഗിൽ അശ്വിനെക്കാൾ മേലെയാണ് ജഡേജയുടെ റാങ്കിംഗ്. കൃത്യമായി പറഞ്ഞാൽ ലോക ഒന്നാം നമ്പർ. എന്നാൽ അശ്വിനും മോശമൊന്നും അല്ല അശ്വിൻ ജഡേജയ്ക്ക് തൊട്ടുതാഴെ രണ്ടാം റാങ്കിലുണ്ട്.
ശരാശരിയിലും ജഡേജ
ആർ അശ്വിനെക്കാളും മികച്ച റാങ്കിംഗ് മാത്രമല്ല, ശരാശരിയും ജഡേജയ്ക്കൊപ്പമാണ്. ടെസ്റ്റിൽ 23.46 മാത്രമാണ് ജഡേജയുടെ ശരാശരി. അശ്വിന്റെയാകട്ടെ 25.32 ഉം. 32 ടെസ്റ്റിൽ ജഡേജയ്ക്ക് 150 വിക്കറ്റുകളും 51 ടെസ്റ്റിൽ അശ്വിന് 284 വിക്കറ്റുകളുമാണ് ഉള്ളത്.
എവേ മാച്ചുകളിൽ അശ്വിൻ
ഇന്ത്യയിലെ പോലെയല്ല വിദേശ പിച്ചുകളിൽ ജഡേജയുടെ പ്രകടനം അശ്വിനെക്കാൾ മോശമാണ്. ഏവേ പിച്ചുകളിൽ അശ്വിന്റെ ശരാശരി 32.78 ആണ്. 78 വിക്കറ്റുകൾ. ജഡേജയ്ക്കാകട്ടെ വിദേശത്ത് 29 വിക്കറ്റുകളാണ്, ശരാശരിയാകട്ടെ 39.37ഉം.
ഏകദിനത്തിൽ അശ്വിൻ
ടെസ്റ്റിൽ കട്ടയ്ക്ക് കട്ടയാണെങ്കിലും ഏകദിനത്തിൽ ജഡേജയക്കാൾ എത്രയോ മുന്നിലാണ് അശ്വിന്‍. 4.9 ഇക്കോണമിയിൽ 111 കളിയിൽ 150 വിക്കറ്റുണ്ട് അശ്വിന്. ശരാശരി 32.91. ജഡേജയ്ക്ക് 136 കളിയിൽ 155 വിക്കറ്റുകളുണ്ട്. ട്വന്റി 20യിൽ ജഡേജയ്ക്ക് 31ഉം അശ്വിന് 52ഉം വിക്കറ്റുകളാണ് ഉള്ളത്.
ജഡേജയ്കക്ക് മേൽക്കൈ
പ്രൈസ് വിക്കറ്റുകൾ നേടാൻ കെൽപ്പുള്ള സ്റ്റാർ ബൗളറാണ് അശ്വിൻ. എന്നാൽ അശ്വിന്റെ നിഴലിൽ നിന്നുകൊണ്ട് മിന്നുന്ന ബൗളിംഗാണ് ജഡേജയും കാഴ്ചവെക്കുന്നത്. ബാറ്റിംഗിലും രണ്ടുപേരും മിടുക്കന്മാരാണ്. എന്നാൽ ഫീൽഡിങ്ങിലേക്ക് വന്നാൽ ലോകത്തെ തന്നെ നമ്പർ വൺ ഫീൽഡർമാരുടെ കൂട്ടത്തിലാണ് ജഡേജയ്ക്ക് സ്ഥാനം. അശ്വിന്റെ കാര്യം പരിതാപകരവും.
അശ്വിന്റെ റെക്കോർഡ്
ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ആർ അശ്വിൻ. മറികടന്നത് സാക്ഷാല്‍ ഹർഭജൻ സിംഗിനെ. അശ്വിന്റെ പേരിൽ ഇപ്പോൾ 26 5 വിക്കറ്റുകളുണ്ട്. 35 5 വിക്കറ്റുകളുമായി കുംബ്ലെ മാത്രമാണ് ഇനി അശ്വിന് മുന്നിൽ.
ജഡേജയ്ക്കും റെക്കോർഡ്
ഏറ്റവും വേഗത്തിൽ 150 വിക്കറ്റ് പൂർത്തിയാക്കുന്ന ഇടംകൈയൻ ബൗളർ എന്ന നേട്ടമാണ് രവീന്ദ്ര ജഡേജ സ്വന്തമാക്കിയത്. മുപ്പത്തിരണ്ടാമത്തെ ടെസ്റ്റിലാണ് ജഡ്ഡു ഈ നേട്ടത്തിലെത്തിയത്. 34 ടെസ്റ്റുകളിൽ നിന്നും 150 വിക്കറ്റെടുത്ത മിച്ചൽ ജോൺസന്റെ പേരിലായിരുന്നു ഈ റെക്കോർഡ്.
ജഡേജ നമ്പർ ടു
വേഗത്തിൽ 150 വിക്കറ്റ് എന്ന നേട്ടം പൂർത്തിയാക്കിയ ഇന്ത്യൻ കളിക്കാരുടെ കൂട്ടത്തിൽ രണ്ടാം സ്ഥാനക്കാരനാണ് ജഡേജ. ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം ജഡേജയുടെ സഹതാരമായ അശ്വിന് തന്നെ. 29 കളികളിൽ നിന്നാണ് അശ്വിൻ 150 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കിയത്. വേഗത്തിൽ 200 വിക്കറ്റ് എന്ന റെക്കോർഡും അശ്വിന്റെ പേരിലാണ്.
അശ്വിന്റെ ഇരട്ടറെക്കോർഡ്
200 വിക്കറ്റും 2000 റൺസും എന്ന റെക്കോർഡ് അശ്വിന് മുന്നിൽ വഴിമാറിയതും ഈ ടെസ്റ്റിൽ തന്നെ. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം വേഗം കൂടിയ കളിക്കാരനാണ് അശ്വിൻ. ഇയാൻ ബോത്തം, കപിൽ ദേവ്, ഇമ്രാൻ ഖാൻ എന്നിവർ മാത്രമാണ് അശ്വിനെക്കാൾ വേഗത്തിൽ ഈ നേട്ടം കൈവരിച്ചവർ.