മുംബൈ: മാന്യൻമാരുടെ കളിയെന്നറിയപ്പെട്ടിരുന്ന ക്രിക്കറ്റിലും ഇനി ചുവപ്പ് കാർഡ്. ഹോക്കിയിലും ഫുട്ബോളിലുമെന്ന പോലെ അച്ചടക്കലംഘനം നടത്തുന്ന കളിക്കാരെ പുറത്താക്കാനായി അംപയർമാർക്ക് ക്രിക്കറ്റിലും ചുവപ്പ് കാർഡ് ഉപയോഗിക്കാം. 2017 ജൂലൈയിൽ ചുവപ്പ് കാർഡ് സമ്പ്രദായം നിലവിൽ വരുമെന്നാണ് സൂചന.
ഡിസംബര്‍ 6,7 തിയതികളില്‍ മുംബൈയില്‍ ചേര്‍ന്ന എംസിസി വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ഈ നീക്കം. എംസിസി മുഖ്യ കമ്മിറ്റിയുടെ അംഗീകാരം കൂടി ലഭിച്ചാൽ ചുവപ്പ് കാർഡ് ക്രിക്കറ്റിലും കാണാം.
അംപയറിനെ ഭീഷണിപ്പെടുത്തുക, എതിർ ടീമിലെ താരങ്ങളെയോ അംപയർമാരെയോ ദേഹോപദ്രവം ചെയ്യുക, കാണികളെയോ സംഘാടകരെയോ കയ്യേറ്റം ചെയ്യുക, മറ്റ് ഗുരുതര അച്ചടക്ക വീഴ്ചകൾ നടത്തുക തുടങ്ങിയ കുറ്റങ്ങൾക്കായിരിക്കും ചുവപ്പ് കാർഡ് ലഭിക്കുക. ടെസ്റ്റ്, ഏകദിനം, ട്വന്റി 20 എന്നീ മൂന്ന്
ഫോർമാറ്റുകളിലും ഇത് ബാധകമായിരിക്കും.