ചാമ്പ്യൻസ് ട്രോഫിയിൽ അരങ്ങേറ്റം
ടീമിലെത്തി വർഷങ്ങളായെങ്കിലും ഓപ്പണിങ് ബാറ്റ്സ്മാൻ എന്നതിൽക്കവിഞ്ഞ ഉത്തരവാദിത്തമൊന്നും രോഹിത് ശർമയ്ക്ക് ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇംഗ്ലണ്ടിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത് ശർമയായിരിക്കും ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ എന്നാണ് റിപ്പോർട്ടുകൾ. പേര് വെളിപ്പെടുത്താത്ത ഒരു ബി സി സി ഐ ഒഫിഷ്യൽ തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ടീം നേരത്തെ പ്രഖ്യാപിച്ചു
ഐ പി എല്ലിനിടെയാണ് ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചത്. പ്രതീക്ഷിക്കപ്പെട്ടത് പോലെ തന്നെ വിരാട് കോലിയാണ് ടീമിന്റെ ക്യാപ്റ്റന്‍. വൈസ് ക്യാപ്റ്റനെ ഈ സമയത്ത് പ്രഖ്യാപിച്ചിരുന്നില്ല. 15 അംഗ ടീമിനെ മാത്രമാണ് പ്രഖ്യാപിച്ചത്. എന്നാൽ സെലക്ടർമാർ ഇന്ത്യൻ ടീമിന് വൈസ് ക്യാപ്റ്റനെ കണ്ടുപിടിച്ചിട്ടുണ്ട് എന്നും ആവശ്യം വന്നാൽ പ്രഖ്യാപിക്കും എന്നുമാണ് റിപ്പോർട്ട്.
അജിൻക്യ രഹാനെ
വിരാട് കോലിയുടെ വൈസ് ക്യാപ്റ്റനായി ഇത് വരെ കളിച്ചിരുന്നത് അജിൻക്യ രഹാനെയാണ്. കോലിക്ക് പരിക്കേറ്റ നാലാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയെ നയിച്ച് ജയിപ്പിക്കാനും രഹാനെയ്ക്ക് സാധിച്ചു. എന്നാല്‍ ചാമ്പ്യൻസ് ട്രോഫിക്ക് രഹാനെയെ വൈസ് ക്യാപ്റ്റനാക്കിയിരുന്നില്ല. ഐ പി എല്ലിലെ മോശം ഫോമിനെത്തുടർന്ന് ചാമ്പ്യൻസ് ട്രോഫിയിൽ രഹാനെയ്ക്ക് പ്ലേയിങ് ഇലവനിൽ അവസരം കിട്ടുന്ന കാര്യം തന്നെ ഉറപ്പില്ല എന്നതാണ് സ്ഥിതി.
രോഹിത് ശർമ പറഞ്ഞത്
ക്യാപ്റ്റൻസിയെക്കുറിച്ച് നേരത്തെ തന്നെ രോഹിത് ശര്‍മയോട് റിപ്പോർട്ടർമാർ ചോദിച്ചിരുന്നു. അതൊക്കെ ഇപ്പോൾ ചിന്തിക്കേണ്ട കാര്യമല്ല. താൻ കുറേ മുന്നോട്ടുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല എന്നായിരുന്നു രോഹിത് ശർമയുടെ മറുപടി. അവസരം വന്നാൽ രണ്ട് കൈകൊണ്ടും അത് സ്വീകരിക്കും എന്നും രോഹിത് ശർമ ഇന്ത്യയുടെ ക്യാപ്റ്റനാകുന്നതേക്കുറിച്ച് പറഞ്ഞു.
എന്ത് കൊണ്ട് രോഹിത് ശർമ
ക്യാപ്റ്റന്‍ ധോണി കളിമൊഴിഞ്ഞപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ വിരാട് കോലിയെ ക്യാപ്റ്റനാക്കുകയായിരുന്നു ഇന്ത്യൻ ടീം സെലക്ടർമാർ. എന്നാൽ മൂന്നാം ഐ പി എൽ വിജയത്തോടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് രോഹിത് ശർമയുടെ പേര് കൂടി പരി ഒരു പേര് ഉയര്‍ന്നു വന്നിരിക്കുന്നു. ലിമിറ്റഡ് ഓവറിലെങ്കിലും രോഹിത് ശർമയെ ക്യാപ്റ്റനാക്കുന്നതിൽ തെറ്റില്ല എന്നാണ് ആളുകൾ ഇപ്പോൾ പറയുന്നത്.
കാം ആൻഡ് കൂൾ രോഹിത്
സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ കൂളായി നിന്ന് കളി ജയിക്കാനുള്ള മികവാണ് രോഹിതിനെ കോലിക്ക് മുകളിൽ ആളുകൾ പ്രതിഷ്ഠിക്കാൻ കാരണം. വിരാട് കോലിയെപ്പോലെ പൊട്ടിത്തെറിക്കുന്ന സ്വഭാവമല്ല രോഹിതിന്. കളി തോൽക്കുമ്പോൾ സഹകരളിക്കാരുടെ മെക്കിട്ട് കേറലും കുറ്റം പറച്ചിലും ഇല്ല. കളിയുടെ കാര്യത്തിൽ ലേശം പിന്നോട്ടായിരുന്നെങ്കിലും ക്യാപ്റ്റന്‍സിയുടെ കാര്യത്തിൽരോഹിത് ശര്‍മ പൊളിച്ചടുക്കിയ വർഷമാണ് 2017.
വിരാട് കോലി അഗ്രസീവ്
കളിക്കാരോടും അംപയര്‍മാരോടും തര്‍ക്കിക്കുകയും പത്രക്കാരെ ചീത്ത പറയുകയും ചെയ്യുന്നതായിരുന്നു മുമ്പ് കോലിയുടെ ശൈലി. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും ഇന്ത്യയുടെ ക്യാപ്റ്റനായതോടെ കോലി കുറച്ചൊന്ന് ഒതുങ്ങിയിരുന്നു. എന്നാൽ തുടരെത്തുടരെ കളികൾ തോറ്റ ഈ ഐ പി എൽ സീസണിൽ പലപ്പോഴും കോലിക്ക് നിയന്ത്രണം വിട്ടു. സഹതാരങ്ങളെക്കുറിച്ച് പരസ്യമായി അസംതൃപ്തി പ്രകടിപ്പിച്ചു.
രോഹിതിന്റെ നേട്ടങ്ങൾ
ഐ പി എൽ 2017 ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനാണ് രോഹിത് ശർമ. അതുകൊണ്ട് തന്നെ ശർമയുടെ ക്യാപ്റ്റൻസിക്ക് നിറയെ പ്രശംസകളാണ്. ഏകദിനത്തിലും ട്വന്റി 20യിലും ഇന്ത്യ രോഹിത് ശർമയുടെ ക്യാപ്റ്റൻസി പരീക്ഷിക്കണം എന്നാണ് ട്വിറ്ററില്‍ ആളുകൾ പറയുന്നച്. ഐ പി എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് രോഹിത് ശർമ എന്ന് കണക്കുകളും പറയുന്നു.
ഐപിഎൽ കിരീടങ്ങൾ
2009ൽ ഡെക്കാൻ ചാർജേഴ്സിനൊപ്പം, 2013ൽ മുംബൈ ഇന്ത്യൻസിനൊപ്പം, 2015ലും 2017ലും മുംബൈ ഇന്ത്യന്‍സിനൊപ്പം വീണ്ടും - രോഹിത് ശർമയുടെ ഐ പി എൽ കിരീടനേട്ടങ്ങളാണ്. നാല് ഐ പി എൽ കിരീടം നേടിയ വേറെ ആരും ഇന്ന് ലോകത്തില്ല. അതാണ് രോഹിത് ശർമ സ്പെഷൽ. ഇനി ക്യാപ്റ്റൻസിയിലേക്ക്.