റിഷഭ് പന്ത്
ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്മാന്മാരിൽ ഒരാളായ യുവരാജ് സിംഗുമായിട്ടാണ് സച്ചിൻ റിഷഭ് പന്തിനെ താരതമ്യം ചെയ്യുന്നത്. കഴിഞ്ഞില്ല, യുവരാജിന്റെ പൊട്ടിത്തെറിക്കൊപ്പം സുരേഷ് റെയ്ന എന്ന മിസ്റ്റർ റിലയബ്ൾ ബാറ്റ്സ്മാനും കൂടി ചേർന്നതാണ് റിഷഭ് പന്ത് എന്ന് സച്ചിൻ പറയുന്നു. സമീപകാല ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും സ്വാധീനം ചെലുത്തിയ രണ്ട് കളിക്കാരാണ് യുവിയും റെയ്നയും.
ആരാധകനായിപ്പോയോ
ഐ പി എല്ലിലെ ഒറ്റ സീസൺ കൊണ്ട് സച്ചിൻ റിഷഭ് പന്തിന്റെ ആരാധകൻ ആയിപ്പോയോ. നേരത്തെ സച്ചിൻ പന്തിനെക്കുറിച്ച് പറഞ്ഞത് ഐ പി എല്ലിൽ താൻ കണ്ട ഏറ്റവും മികച്ച ഇന്നിംഗ്സിന് ഉടമ എന്നാണ്. ഗുജറാത്തിനെതിരെ പന്ത് കളിച്ച 43 ബോൾ 97 റൺസ് ഇന്നിംഗ്സാണ് സച്ചിനെ ഹഠാദാകർഷിച്ചത്. ഈ കളിയിൽ ഡെൽഹി ജയിക്കുകയും പന്ത് മാൻ ഓഫ് ദ മാച്ചാകുകയും ചെയ്തു.
സച്ചിനെപ്പോലെ തന്നെ
1999 ലോകകപ്പിൽ അച്ഛൻറെ മരണത്തിന് തൊട്ടുപിന്നാലെ ടീമിൽ തിരിച്ചെത്തി സെഞ്ചുറിയടിച്ച് ഇന്ത്യയെ ജയിപ്പിച്ച ചരിത്രമുണ്ട് സച്ചിൻ തെണ്ടുൽക്കർക്ക്. സമാനമായ ഒരു ഇന്നിംഗ്സാണ് റിഷഭ് പന്തും കളിച്ചത്. ഇത് സച്ചിൻ എടുത്തുപറഞ്ഞു. പന്തിന്റെ കുടുംബം നൽകുന്ന സപ്പോർട്ടിനും കൂടിയാണ് സച്ചിന്റെ കയ്യടി. ഈ ഐ പി എല്ലിനിടെയാണ് റിഷഭ് പന്തിന്റെയും മനോജ് തിവാരിയുടെയും അച്ഛൻമാർ മരിച്ചത്.
രാഹുൽ ത്രിപാഠി
സേവാഗിനെപ്പോലെ എന്നാണ് സച്ചിൻ രാഹുൽ ത്രിപാഠിയെക്കുറിച്ച് പറഞ്ഞത്. വളരെ പരിമിതമായ ഫുട് വർക്ക്. എന്നാലോ കണ്ണഞ്ചിപ്പിക്കുന്ന ടൈമിങ് - ഇതാണ് സേവാഗിന്റെ കളി. ഐ പി എൽ പത്താം സീസണിലെ സെന്‌സേഷനായ രാഹുൽ ത്രിപാഠി എന്ന പുനെ താരവും മറിച്ചല്ല. ഒരൊറ്റ സീസൺ കൊണ്ട് ത്രിപാഠിയെക്കണ്ട് സച്ചിൻ സേവാഗ് എന്ന് പറയണമെങ്കിൽ ഈ യുവതാരം ചില്ലറക്കാരനല്ല എന്നത് മൂന്നരത്തരം.
ശ്രേയസ് അയ്യരെക്കുറിച്ച്
ഗുജറാത്ത് ലയൺസിനെതിരെ തന്നെ മറ്റൊരു മാസ്മരിക പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരെയും സച്ചിൻ പ്രശംസിച്ചിരുന്നു. ടീം തോൽക്കുമെന്ന ഘട്ടത്തിൽ അയ്യർ അടിച്ചെടുത്തത് 96 റൺസ്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് സച്ചിൻ അയ്യരുടെ പ്രകടനത്തെ അതിമനോഹരം എന്ന് പുകഴ്ത്തിയത്.
ഇവരുമുണ്ട് സച്ചിൻറെ പട്ടികയിൽ
ഗുജറാത്ത് ലയൺസിൻറെ മലയാളി ഫാസ്റ്റ് ബൗളർ ബേസിൽ തമ്പി, സൺറൈസേഴ്സ് ഹൈദരാബാദിന്റെ മുഹമ്മദ് സിറാജ് എന്നിവരുടെ പേരും സച്ചിൻ എടുത്തുപറഞ്ഞു. ഇതിൽ ബേസിൽ തമ്പി എമർജിങ് താരത്തിനുള്ള പുരസ്കാരവും നേടിയിരുന്നു. മുംബൈ ഇന്ത്യൻസ് താരങ്ങളായ നിതീഷ് റാണ, ജസ്പ്രീത് ഭുമ്ര എന്നിവരെയും സച്ചിൻ പ്രശംസിച്ചു.