കറാച്ചി: 2012 ന് ശേഷം പാകിസ്താൻ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഒരേ ക്യാപ്റ്റൻ. അതെ, പാകിസ്താനെ ഐ സി സി ചാന്പ്യൻസ് ട്രോഫി ജേതാക്കളാക്കിയ സർഫറാസ് അഹമ്മദിനെ പാകിസ്താൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. അഞ്ച് വർഷത്തിനിടെ ഇതാദ്യമായിട്ടാണ് പാകിസ്താനെ ടെസ്റ്റിലും ഏകദിനത്തിലും ട്വൻറി 20യിലും ഒരേ ക്യാപ്റ്റൻ നയിക്കുന്നത്.
2016 ട്വന്‍റി 20 ലോകകപ്പിന് പിന്നാലെയാണ് സർഫറാസ് അഹമ്മദ് കുട്ടിക്രിക്കറ്റിൽ പാകിസ്താന്റെ നായകനാകുന്നത്. ഷാഹിദ് അഫ്രീദി രാജിവെച്ച ഒഴിവിലായിരുന്നു ഇത്. ഈ വർഷമാദ്യം അസർ അലി സ്ഥാനമൊഴിഞ്‍ഞതോടെ ഏകദിന ടീമിൻരെ ക്യാപ്റ്റൻസിയും സർഫറാസിനെ തേടിയെത്തി. ഇപ്പോഴിതാ മിസ്ബ ഉൾഹഖിന് ശേഷം ടെസ്റ്റ് ക്യാപ്റ്റൻസിയും.
ഐ സി സി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ കീഴടക്കി സർഫറാസ് പാകിസ്താനെ ചാമ്പ്യന്മാരാക്കിയതോടെ തന്നെ മിസ്ബയുടെ പകരക്കാരൻ ആരെന്ന കാര്യത്തിൽ ഏകദേശ തീരുമാനം ആയിരുന്നു. ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ പാക് ടീമിന് പ്രധാനമന്ത്രി നൽകിയ വിരുന്നിലാണ് സർഫറാസ് അഹമ്മദിനെ ടെസ്റ്റ് ടീമിന്റെ നായകനായി പി സി ബി ചെയർമാൻ ഷഹരിയാർ ഖാൻ പ്രഖ്യാപിച്ചത്.
ശ്രീലങ്കയ്ക്കെതിരെ യു എ ഇയിൽ വെച്ചാണ് സർഫറാസ് അഹമ്മദിൻറെ ടെസ്റ്റ് ക്യാപ്റ്റൻസിയിലെ അരങ്ങേറ്റം. ഒക്ടോബർ 19ന് തുടങ്ങുന്ന പരമ്പരയിൽ മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി 20 മത്സരങ്ങളുമാണ് ഉള്ളത്. വിക്കറ്റ് കീപ്പർ - ബാറ്റ്സ്മാൻ - ക്യാപ്റ്റന്‍ റോളിൽ സാക്ഷാൽ എം എസ് ധോണിയോടാണ് പാകിസ്താൻ ആരാധകർ സർഫറാസ് അഹമ്മദിനെ താരതമ്യം ചെയ്യുന്നത്.