21 വർഷമായി ഷാഹിദ് അഫ്രീദി ആ ഇന്നിംഗ്സ് കളിച്ചിട്ട്. കൃത്യമായി പറഞ്ഞാൽ 1996 ഒക്ടോബർ നാലിന് ശ്രീലങ്കയ്ക്കെതിരെ. 37 പന്തിൽ സെഞ്ചുറി. വെഗം കൂടി ഏകദിന സെഞ്ചുറി എന്ന ലോകറെക്കോർഡായിരുന്നു ഒരുപാട് കാലം അത്. ആറ് ഫോറും 11 സിക്സും സഹിതമാണ് അഫ്രീദി കൊടുങ്കാറ്റ് പോലെ ആ സെഞ്ചുറി അടിച്ചത്. സെഞ്ചുറി എത്തിയില്ല എന്നേയുള്ളൂ അതുപോലുള്ള കിടുക്കാച്ചി ഇന്നിംഗ്സുകൾ അഫ്രീദി പിന്നെയും കളിച്ചിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചശേഷവും ബൂം ബൂം അഫ്രീദി വാർത്തകളില്‍ നിറയുകയാണ്. ഇപ്പോഴിതാ, വെറും 42 പന്തിൽ സെഞ്ചുറിയടിച്ചാണ് അഫ്രീദി വീണ്ടും തലക്കെട്ട് സൃഷ്ടിച്ചിരിക്കുന്നത്. ട്വന്റി 20 ബ്ലാസ്റ്റിൽ ഹാംപ്ഷെയറിന് വേണ്ടിയാണ് അഫ്രീദി കളിക്കാൻ ഇറങ്ങിയത്. ഓപ്പണറായി കിട്ടിയ സ്ഥാനക്കയറ്റം പാകിസ്താനി ഓള്‍റൗണ്ടർ ശരിക്കും മുതലാക്കുകയായിരുന്നു. 42 പന്തുകൾ നേരിട്ട അഫ്രീദി 7 സിക്സറുകളും പറത്തി.
നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് ഹാംപ്ഷെയർ അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിൽ ഡെർബിഷെയർ 19.5 ഓവറിൽ 148 റൺസിന് ഓളൗട്ടായി. ഹാംപ്ഷെയറിന് 101 റൺസ് വിജയം. ഹാംപ്ഷെയറിന് വേണ്ടി അബോട്ടും ഡോസനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 37 കാരനായ അഫ്രീദിയുടെ പേരിലാണ് ഇപ്പോൾ ട്വന്റി 20 ബ്ലാസ്റ്റിലെ വേഗം കൂടിയ സെഞ്ചുറി.