കൊൽക്കത്ത: 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം തീവണ്ടിയിൽ കയറിയതാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. അത് പക്ഷേ ട്രെയിനിൽ ഉള്ളവർക്ക് അറിയില്ലല്ലോ. എന്നാൽ പോട്ടെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ലോകകപ്പ് ഫൈനൽ വരെ എത്തിച്ച ക്യാപ്റ്റനാണ്, കൊൽക്കത്തയുടെ രാജകുമാരൻ എന്ന് പേരുള്ള ദാദയാണ് എന്നെങ്കിലും ഓർക്കണ്ടേ. ഒന്നും ഉണ്ടായില്ല. പിന്നെ ഉണ്ടായതോ വന്‍ ഒച്ചയും ബഹളവും അറസ്റ്റും കിടുതാപ്പും.
പശ്ചിമ ബംഗാളിലെ തെക്കൻ ദിനാജ്പൂരിലേക്ക് തന്റെ വെങ്കല പ്രതിമ അനാവരണം ചെയ്യാൻ പോകവേയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്ക് ഈ ദുരനുഭവം ഉണ്ടായത്. പഥദിക് എക്സ്പ്രസിൽ ഫസ്റ്റ് ക്ലാസ് എ സിയിലായിരുന്നു ഗാംഗുലിയുടെ സീറ്റ്. എന്നാൽ ഗാംഗുലി കയറുമ്പോൾ സീറ്റിൽ മറ്റൊരാൾ ഇരിക്കുന്നു. ഇത് തന്റെ സീറ്റാണ് എന്ന് പറഞ്ഞിട്ടും അയാൾ മാറാൻ തയ്യാറായില്ല. ഇതേച്ചൊല്ലിയായിരുന്നു ബഹളം.
മര്യാദക്ക് കാര്യം പറഞ്ഞ് മനസിലാക്കിക്കാൻ സൗരവ് ഗാംഗുലി ഒരു ശ്രമം നടത്തിനോക്കിയതായി സീ ന്യൂസിന്റെ റിപ്പോർട്ട് പറയുന്നു. എന്നാൽ ഇത് നടന്നില്ല. തുടർന്ന് ബഹളമായി. ആർ പി എഫ് ഉദ്യോഗസ്ഥർ വന്ന് പ്രശ്നത്തിൽ ഇടപെടുകയും ചെയ്തു. എ സി ടു ടയറിൽ സീറ്റ് മാറി ഗാംഗുലി യാത്ര തുടർന്നു. ജൂലൈ 15 ശനിയാഴ്ചയാണ് ഗാംഗുലി ബലൂർഘട്ടിലെ ബികാഷ് മൈതാനത്ത് തന്റെ എട്ടടി ഉയരമുള്ള വെങ്കല പ്രതിമ അനാവരണം ചെയ്യാനെത്തിയത്.