മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാൻ രവി ശാസ്ത്രി ഔദ്യോഗികമായി അപേക്ഷ നൽകി. നേരത്തെ രവി ശാസ്ത്രി അപേക്ഷ നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ലണ്ടനില്‍ അവധിക്കാലം ചെലവഴിക്കുകയായിരുന്ന ശാസ്ത്രി സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ നിര്‍ദേശപ്രകാരമാണത്രെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയത്.
നിലവിലെ സാഹതര്യത്തിൽ രവി ശാസ്ത്രിക്ക് തന്നെയാണ് കോച്ചാകാൻ സാധ്യതയെന്നാണ് പരക്കെ കരുതപ്പെടുന്നത്. ഇതിഹാസ താരവും മുൻ ക്യാപ്റ്റനുമായ സുനിൽ ഗാവസ്കറും ഇതേ അഭിപ്രായക്കാരനാണ്. രവി ശാസ്ത്രിയാണ് കോച്ചിന്റെ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയെന്ന് എൻ ഡി ടി വിയോട് സംസാരിക്കവേ സുനിൽ ഗാവസ്കർ പറഞ്ഞു.
ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അനിൽ കുംബ്ലെ രാജിവെച്ചതോടെയാണ് ടീം ഇന്ത്യയ്ക്ക് പുതിയ കോച്ചിനെ തിരയേണ്ടിവന്നത്. ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ തോൽവിക്ക് പിന്നാലെയാണ് കുംബ്ലെ രാജിവെച്ചത്. മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്, ടോം മൂഡി, ദൊഡ്ഡ ഗണേഷ്, വെങ്കിടേഷ് പ്രസാദ് തുടങ്ങിയവർ നേരത്തെ ഈ സ്ഥാനത്തേക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
വെസ്റ്റിൻഡീസിന്റെ പരിശീലകനായിരുന്ന ഫിൽ സിമൺസാണ് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥനത്തേക്ക് അപേക്ഷ നൽകിയ പ്രമുഖരിലെ ഏറ്റവും അവസാനത്തെ ആൾ. ജൂൺ 9നാണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനത്തെ തീയതി. സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മൺ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് കോച്ചിനെ തിരഞ്ഞെടുക്കുക.