ബേസിൽ ഇൻ വണ്ടർലാൻഡ്
ആദ്യത്തെ ഐ പി എൽ. ക്രിസ് ഗെയ്ലിന്റെ വിക്കറ്റ് വീഴ്ത്തി തുടക്കം. പന്ത്രണ്ട് കളിയിൽ 11 വിക്കറ്റ് - മിക്കതും സൂപ്പർ താരങ്ങൾ. ഒന്നാമത്തെ സീസണിൽ തന്നെ എമർജിങ് പ്ലെയർ അവാർഡ്. ആലീസ് ഇൻ വണ്ടർലാൻഡ് എന്ന് പറയുന്നത് പോലെ ബേസിൽ ഇൻ വണ്ടർലാൻഡിലാണ് ഇപ്പോൾ.
ഇന്ത്യൻ ടീമിലേക്കോ
ഐ പി എൽ എമർജിങ് പ്ലെയർ ഇന്ത്യൻ ടീമിലെത്തുക എന്നത് ഒരു സ്വാഭാവിക സംഗതി മാത്രമാണ്. ഐ പി എല്ലിലൂടെ മുൻപ് അശ്വിൻ, ജസ്പ്രീത് ഭുമ്ര, ഹർദീക് പാണ്ഡ്യ തുടങ്ങിയവരൊക്കെ ഇന്ത്യൻ ടീമിൽ എത്തിയിട്ടുണ്ട്. ബേസിൽ തമ്പി ഇന്ത്യയ്ക്ക് വേണ്ടി കളിക്കും എന്ന് വിശ്വസിക്കുന്നവരിൽ ലോകോത്തര ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ മുതൽ മുൻ ഇന്ത്യൻ താരം ടിനു യോഹന്നാൻ വരെയുണ്ട്.
സച്ചിൻറെ പ്രതീക്ഷകൾ
ഐ പി എല്ലിന് ശേഷം സച്ചിൻ പേരെടുത്ത് പ്രശംസിച്ചതിന്റെ ത്രില്ലിലാണ് ബേസിൽ തമ്പി ഇപ്പോൾ. തന്റെ കളികൾ സച്ചിൻ കാണാറുണ്ട് എന്ന് പറഞ്ഞതും സച്ചിന് തന്നിൽ വലിയ പ്രതീക്ഷകൾ ഉണ്ട് എന്ന് പറഞ്ഞതും ബേസിൽ തമ്പിക്ക് വലിയ സന്തോഷമാണ് നൽകുന്നത്. സച്ചിന്റെ പ്രതീക്ഷകൾക്കൊത്ത് ഉയരുക എന്നത് വലിയ ഉത്തരവാദിത്തമാണെന്നും തമ്പി പറയുന്നു.
രണ്ടാമത്തെ മലയാളി
2013 സീസണിലെ എമര്‍ജിങ് പ്ലെയറായ സംഞ്ജു സാംസണ് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ബേസിൽ തമ്പി. നീതീഷ് റാണയ്ക്ക് 21.9 ശതമാനം വോട്ടുകൾ കിട്ടിയപ്പോൾ തമ്പിക്ക് 57.4 ശതമാനം വോട്ട് കിട്ടി. ഐ പി എല്ലിലെ പരിചയം തന്നെ മികച്ച ബൗളറാക്കുമെന്നും കരിയറിൽ സഹായിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് തമ്പി ഇപ്പോൾ.
പേസും യോർക്കറും
140 ന് മേൽ സ്ഥിരമായി പന്തെറിയാനുള്ള ശേഷിയാണ് ബേസിൽ തമ്പിയെ വ്യത്യസ്തനാക്കുന്നത്. ഇതിൽ തന്നെ ഡെത്ത് ഓവറുകളിലെ കൃത്യമായ യോർക്കറുകൾ തമ്പിയെ അപകടകാരിയുമാക്കുന്നു. ടെന്നീസ് പന്തിൽ കളിച്ചാണ് താൻ യോർക്കർ പ്രാക്ടീസ് ചെയ്തതെന്നാണ് തമ്പി പറയുന്നത്.