കൊളംബോ: ഇന്ത്യയ്ക്കെതിരായ ഏകദിന പരന്പരയ്ക്ക് ശ്രീലങ്കയ്ക്ക് പുതിയ ക്യാപ്റ്റൻ. ഇടംകൈയൻ ഓപ്പണറും വെറ്ററൻ താരവുമായ ഉപുൽ തരംഗയാകും ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ ലങ്കയെ നയിക്കുക. അഞ്ച് മത്സരങ്ങളാണ് ഏകദിന പരമ്പരയിൽ ഉള്ളത്. പരമ്പരയിലെ ആദ്യമത്സരം ധാംബുള്ളയിൽ ആഗസ്ത് 20 ഞായറാഴ്ച നടക്കും. ടെൻ സ്പോർട്സിലാണ് ഇന്ത്യ - ശ്രീലങ്ക പരമ്പര തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്.
ടെസ്റ്റ് പരമ്പരയിൽ ശ്രീലങ്ക 0 - 3ന് ഇന്ത്യയോട് തോറ്റിരുന്നു. ദിനേശ് ചാന്ദിമലാണ് ടെസ്റ്റിൽ ലങ്കയെ നയിച്ചിരുന്നത്. സിംബാബ്വെയ്ക്ക് എതിരെ നടന്ന ഏകദിന പരമ്പര 2 - 3ന് തോറ്റതോടെ കഴിഞ്ഞ മാസം ആഞ്ജലോ മാത്യൂസ് ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചിരുന്നു. ഇതോടെയാണ് ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് പുതിയ ക്യാപ്റ്റനെ തേടേണ്ടിവന്നത്. ക്യാപ്റ്റൻ സ്ഥാനമില്ലെങ്കിലും മാത്യൂസ് ടീമിലുണ്ട്. വെറ്ററൻ ബൗളർ ലസിത് മലിംഗയും ടീമിലിടം നേടി.
മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ദയനീയമായ ബാറ്റിംഗ് പ്രകടനമാണ് തരംഗ കാഴ്ചവെച്ചത്. ആറ് ഇന്നിംഗ്സിൽ ഓപ്പൺ ചെയ്തിട്ട് വെറും 88 റൺസ്. അവസാന ടെസ്റ്റിൽ ഒരേദിവസം രണ്ടിന്നിംഗ്സിലും ഔട്ടാകുക എന്ന നാണക്കേടും തരംഗയ്ക്ക് ഉണ്ടായി. 2014 - 15 സീസണിലാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ അവസാനമായി ഏകദിന പരമ്പര കളിച്ചത്. ഇന്ത്യയിൽ നടന്ന പരമ്പര ഇന്ത്യ 5- 0 ന് തൂത്തുവാരിയിരുന്നു. ലണ്ടനിൽ അടുത്തിടെ നടന്ന ചാമ്പ്യൻസ് ട്രോഫിയിലാകട്ടെ ഇന്ത്യ ശ്രീലങ്കയോട് തോറ്റിരുന്നു.