ക്രിസ് ഗെയ്ൽ
കരിയറിലെ ഏറ്റവും മോശം ഐ പി എല്ലുകളിൽ ഒന്നായിരുന്നു ക്രിസ് ഗെയ്ലിന് ഇത്തവണ. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി ഇറങ്ങിയ ഗെയ്ൽ ഒമ്പത് കളിയിൽ അടിച്ചത് 200 റൺസ്. പല കളികളിലും സ്റ്റാർട്ടിങ് ഇലവനിൽ പോലും ഗെയ്ലിന് ഇടം കിട്ടിയില്ല. ആർ സി ബി ഗെയ്ലിനെ നിലനിർത്താൻ സാധ്യത തീരെയില്ല.
ബ്രണ്ടൻ മക്കുല്ലം
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ബ്രണ്ടൻ മക്കുല്ലം ഇത്തവണ ഗുജറാത്തിന് വേണ്ടിയാണ് കളിച്ചത്. അടുത്ത വർഷം ഗുജറാത്ത് ടീം ഇല്ല. ഇത്തവണ ഭേദപ്പെട്ട പ്രകടനം ആയിരുന്നു എന്നാൽ മുപ്പത്തിയാറാം വയസിൽ മക്കുല്ലത്തെ ഏതെങ്കിലും ടീം ലേലത്തിൽ വിളിച്ചെടുക്കുമോ എന്ന കാര്യം കണ്ടറിയണം.
ആശിഷ് നെഹ്റ
അടുത്ത ഐ പി എല്ലിൽ നെഹ്റയ്ക്ക് 39 വയസാകും. ഒരു ഫാസ്റ്റ് ബൗളർക്ക് നിറഞ്ഞ് കളിക്കാൻ പറ്റിയ പ്രായമല്ല അത്. സൺറൈസേഴ്സിന് വേണ്ടി ഉജ്വലമായി പന്തെറിഞ്ഞിരുന്ന നെഹ്റ ഈ സീസണിൽ അത്ര മിന്നിയില്ല. പരിക്ക് മൂലം രണ്ടാം പകുതി പൂർണമായും നഷ്ടപ്പെടുകയും ചെയ്തു.
ഹര്‍ഭജൻ സിംഗ്
ഈ സീസണിലെ ഏറ്റവും പിശുക്കൻ ബൗളർമാരിൽ ഒരാളായിരുന്നു ഹർഭജൻ സിംഗ്. വിക്കറ്റ് വീഴ്ത്തുന്നതിൽ അത്ര വിജയിച്ചില്ലെങ്കിലും ഇക്കോണമി വെറും ആറരയിൽ നിന്നു. എന്നിട്ടും ഭാജിക്ക് ക്വാളിഫയർ മത്സരങ്ങളിൽ പുറത്തിരിക്കേണ്ടിവന്നു. ഓപ്പൺ ലേലം നടക്കാൻ പോകുന്ന അടുത്ത സീസണിൽ 36 തികയുന്ന ഹർഭജനെ ആരെങ്കിലും ലേലത്തിൽ വിളിക്കുമോ. കാത്തിരുന്ന് കാണാം.
ഷെയ്ൻ വാട്സൻ
തന്റെ നല്ല പ്രായവും കളിയും കഴിഞ്ഞു എന്ന് അടിവരയിടുന്ന പ്രകടനമായിരുന്നു വാട്സൻ ഈ സീസണിൽ പുറത്തെടുത്തത്. ഒമ്പത് കളിയിൽ നിന്നും വാട്സൻ സ്കോർ ചെയ്തത് 71 റൺസ് മാത്രമാണ്. എട്ട് കളിയിൽ 245 റൺസ് വിട്ടുകൊടുത്ത് കിട്ടിയതോ വെറും അഞ്ച് വിക്കറ്റുകൾ.
ഇമ്രാൻ താഹിർ
തകർപ്പന്‍ പ്രകടനമായിരുന്നു ഇത്തവണ ഇമ്രാൻ താഹിറിന്റെ വക. 18 വിക്കറ്റാണ് താഹിർ ചുരുങ്ങിയ സമയം കൊണ്ട് നേടിയത്. അടുത്ത വർഷം താഹിറിൻറെ ടീമായ പുനെ കളിക്കാൻ ഉണ്ടാകില്ല. 38 വയസ് കഴിഞ്ഞ താഹിറിനെ വേറെ ഏതെങ്കിലും ടീം വിളിച്ചെടുക്കുമോ. സാധ്യത കുറവാണ്.
സഹീർഖാന്
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരുടെ കൂട്ടത്തിലാണ് സഹീർഖാന് സ്ഥാനം. ഇത്തവണ ഡെൽഹിയുടെ ക്യാപ്റ്റനായി ചില മിന്നുന്ന സ്പെല്ലുകളൊക്കെ എറിഞ്ഞു. പക്ഷേ പ്രായം കടന്നുപോയി, അടുത്ത സീസൺ തുടങ്ങുമ്പോൾ സഹീറിന് 39 വയസാകും. അടുത്ത ഐ പി എല്ലിൽ സഹീറിനെ കാണാൻ സാധ്യത തീരെ കുറവാണ്.
മിച്ചൽ ജോണ്‍സൺ
ഐ പി എൽ ഫൈനലിലെ മിന്നുന്ന ഓവർ മിച്ചൽ ജോണ്‍സന് ഒരു സീസണ്‍ കൂടി കളിക്കാനുള്ള ഊർജമാകുമോ. സാധ്യത തീരെ കുറവാണ്. ഈ സീസണിൽ തന്നെ വെറും 5 കളിയിലേ ജോൺസന് അവസരം കിട്ടിയിരുന്നുള്ളൂ.
പ്രവീൺ താംബെ
നാൽപ്പത്തിയഞ്ച് വയസായി പ്രവീൺ താംബെയ്ക്ക്. ആക്ടീവ് ക്രിക്കറ്റ് കളിക്കുന്ന ലോകത്തെ തന്നെ പ്രായം കൂടിയ കളിക്കാരിൽ ഒരാളാണ് താംബെ. ഈ സീസണിൽ തന്നെ ഒരു കളിയും കളിക്കാത്ത താംബെ ഇനിയൊരു സീസണിൽ കൂടി ഐ പി എല്‍ കളിക്കാനുള്ള സാധ്യത വിരളം.
ഡ്വെയ്ൻ സ്മിത്ത്
ശരാശരി പ്രകടനം മാത്രമേ ഇത്തവണ സ്മിത്തിന് പുറത്തെടുക്കാൻ പറ്റിയുള്ളൂ. അടുത്ത സീസണിൽ സ്മിത്തിന്റെ ടീമായ ഗുജറാത്ത് ലയൺസ് ഇല്ല എന്നത് കൂടി കണക്കിലെടുക്കുമ്പോൾ സ്മിത്ത് ഇനിയൊരു ഐ പി എൽ കളിക്കാൻ സാധ്യത കുറവാണ്.