മുംബൈ: ഇന്ത്യൻ ടീമിന്റെ കോച്ചാകാൻ വേണ്ടി ആർക്കും അപേക്ഷ നൽകാം. ഈ എനിക്കും അപേക്ഷ നൽകാം - അനിൽ കുംബ്ലെ രാജിവെച്ച ഇന്ത്യൻ കോച്ചിന്റെ സ്ഥാനത്തേക്ക് രവി ശാസ്ത്രി അപേക്ഷ നൽകിയതിനോട് സൗരവ് ഗാംഗുലി പ്രതികരിച്ചത് ഇങ്ങനെയാണ്. ഏറെക്കുറെ ഒരു കളിയാക്കൽ തന്നെ. ഏതെങ്കിലും ഒരു മുൻക്യാപ്റ്റൻ മാത്രമല്ല സൗരവ് ഗാംഗുലി, ഇന്ത്യൻ കോച്ചിനെ തിരഞ്ഞെടുക്കാനുള്ള ഉപദേശക സമിതിയിലെ മൂന്നംഗങ്ങളിൽ ഒരാൾ കൂടിയാണ്.
എന്നാൽ സൗരവ് ഗാംഗുലി അറിയാത്ത, അല്ലെങ്കിൽ ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു കാര്യമുണ്ട്. രവി ശാസ്ത്രി അങ്ങനെ വെറുതെ വലിഞ്ഞുകയറി അപേക്ഷ നൽകിയതല്ല. ഇതിഹാസ താരമായ സച്ചിൻ തെണ്ടുൽക്കർ പറഞ്ഞിട്ടാണ് ശാസ്ത്രി കോച്ചാകാൻ അപേക്ഷ നൽകിയത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. രവി ശാസ്ത്രി കോച്ചാകുന്നതിൽ എപ്പോഴും പിന്തുണച്ചിട്ടുള്ള ആളാണത്രെ സച്ചിൻ. എന്നാൽ ഗാംഗുലിക്ക് ശാസ്ത്രിയെ അത്ര പഥ്യമില്ല.
ടൈംസ് ഓഫ് ഇന്ത്യയാണ് ലണ്ടനിൽ വെച്ച് സച്ചിനാണ് രവി ശാസ്ത്രിയെ അപേക്ഷ നൽകാൻ പറഞ്ഞു സമ്മതിപ്പിച്ചത് എന്ന വാർത്ത പുറത്ത് വിട്ടത്. ലണ്ടനിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതാണത്രെ ശാസ്ത്രി. സച്ചിനും അതെ. അവിടെ വെച്ച് ഇരുവരും തമ്മിൽ കണ്ടതായും സച്ചിൻ ഇക്കാര്യം ശാസ്ത്രിയുമായി സംസാരിച്ചതായും ടൈംസ് റിപ്പോർട്ട് പറയുന്നു. കോച്ചാകാൻ അപേക്ഷ നൽകിയ ആദ്യഘട്ടത്തിലെ അഞ്ച് പേരിൽ ശാസ്ത്രി ഇല്ലായിരുന്നു.
കഴിഞ്ഞ വർഷവും രവി ശാസ്ത്രി കോച്ചാകാൻ അപേക്ഷ നൽകിയിരുന്നു. സച്ചിന് രവി ശാസ്ത്രിയെ കോച്ചാക്കാൻ താൽപര്യം ഉണ്ടായിരുന്നത്രെ. എന്നാൽ സമിതിയിലെ മറ്റംഗങ്ങളായ സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മൺ എന്നിവർ കുംബ്ലെയ്ക്ക് അനുകൂലമായിട്ടാണ് തീരുമാനം എടുത്തത്. കുംബ്ലെ കോച്ചായതിന് പിന്നാലെ സൗരവ് ഗാംഗുലിയെ രവി ശാസ്ത്രി പരസ്യമായി എതിർത്ത് രംഗത്ത് വന്നിരുന്നു. സച്ചിൻ മാത്രമല്ല, ക്യാപ്റ്റൻ വിരാട് കോലിയും രവി ശാസ്ത്രിക്ക് അനുകൂലമാണ് പോലും.