ദില്ലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര കൈവിട്ട് പോകാതിരിക്കണമെങ്കില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്കാര്‍ സ്വന്തം തട്ടകത്തില്‍ എതിരാളികളോട് അടിയറവ് പറഞ്ഞ രീതി ക്രിക്കറ്റ് വിദഗ്ധരെ അമ്പരപ്പിച്ചിരിക്കുകയാണ്. നേരത്തെ മോണ്ടി പനേസറിന് മുന്നില്‍ മുനയൊടിഞ്ഞ് ഇംഗ്ലണ്ടിന് പരമ്പര അടിയറവ് വെച്ച അതേ സൂചനയാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
19 ഹോം മത്സരങ്ങളില്‍ തോല്‍വി അറിയാത്ത ടീം ആണ് മൂന്നാംദിനം ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ മുട്ടുകുത്തിയത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് തനിച്ചെടുത്ത റണ്‍സുപോലും ഇന്ത്യയുടെ കേള്‍വികേട്ട 10 താരങ്ങളും ചേര്‍ന്ന് എടുക്കാനായില്ലെന്നതാണ് രസകരം. 333 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ ശനിയാഴ്ച ആരംഭിക്കാനിരിക്കുന്ന രണ്ടാം മത്സരത്തില്‍ എങ്ങിനെ കളിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും പരമ്പരയുടെ വിധി നിര്‍ണയിക്കുക.
രണ്ടാംടെസ്റ്റില്‍ എങ്ങിനെയുള്ള പിച്ചാണ് ഒരുക്കുക എന്നത് ബിസിസിഐയെ സംബന്ധിച്ചും തലവേദന ആയിട്ടുണ്ട്. വിദേശ സ്പിന്നര്‍മാര്‍ക്ക് ഇന്ത്യന്‍ പിച്ചില്‍ തിളങ്ങാന്‍ കഴിയുന്നില്ല എന്ന സ്ഥിതി മാറിക്കഴിഞ്ഞു. ഓസ്‌ട്രേലിയയുടെ ഇടങ്കൈയ്യന്‍ ഒകീഫെ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി 12 വിക്കറ്റുകളാണ് നേടിയത്.
ഒകീഫെ വരും മത്സരങ്ങളിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വരുതിയിലാക്കിയാല്‍ പരമ്പര കീശയിലാക്കി ഓസ്‌ട്രേലിയ വിമാനം കയറും. എന്നാല്‍ സ്പിന്‍ പിച്ചൊരുക്കുക എന്ന ഇന്ത്യന്‍ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. നിലവാരമുള്ള സ്പിന്നിനെ നേരിടാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ കഴിവുകേട് നേരത്തെ തന്നെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ടെങ്കിലും ഒകീഫെയെ ഭയക്കാതെ സ്പിന്‍ പിച്ചൊരുക്കി ജയം നേടുന്ന തന്ത്രം തന്നെയാകും ഇന്ത്യ മെനയുക. വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണ് വിരാട് കോലി കോച്ചിനെ അറിയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വരും മത്സരങ്ങളില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് യാതൊരു അവസരവും നല്‍കാത്ത പിച്ചുതന്നെയാകും ഒരുക്കുക.