വർത്തമാന ക്രിക്കറ്റിലെ രണ്ട് പ്രതിഭാസങ്ങള്‍ - ഇന്ത്യയുടെ വിരാട് കോലിയും ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തും. ലോകത്തെ രണ്ട് മുൻനിര ബാറ്റ്സ്മാൻമാർ. കഴിഞ്ഞില്ല, സൂപ്പർ ടീമുകളുടെ ക്യാപ്റ്റന്മാരും. കളിയുടെ കാര്യത്തിൽ വിരാടും സ്മിത്തും കട്ടയ്ക്ക് കട്ട നിൽക്കും. അഗ്രഷന്റെ കാര്യത്തിലും അതേ. എന്നാൽ ക്യാപ്റ്റൻസിയുടെ കാര്യത്തിൽ എന്താണ് സ്ഥിതി.
വിരാട് കോലിയാണോ സ്റ്റീവ് സ്മിത്താണോ മികച്ച ക്യാപ്റ്റൻ എന്ന് ചോദിച്ചാൽ വിരാട് കോലിക്ക് തന്നെയാണ് മുൻതൂക്കം. സ്റ്റീവ് സ്മിത്തിനെ അല്ല, ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരായ റിക്കി പോണ്ടിങിനോടും സ്റ്റീവ് വോയോടുമാണ് കോലി മത്സരിക്കുന്നത് എന്നത് തന്നെ കാരണം. ക്യാപ്റ്റനായ ശേഷം കളിച്ച എട്ട് ടെസ്റ്റ് പരമ്പരകളും കോലി ജയിച്ചു. ഈ റെക്കോർഡ് സ്മിത്തിനില്ല.
65.52 ആണ് ടെസ്റ്റിൽ കോലിയുടെ വിജയശരാശരി. സ്മിത്തിൻറേതാകട്ടെ 50ഉം. കോലിയുടെ 29 വിജയങ്ങളിൽ 16ഉം സ്വന്തം നാട്ടിലാണ് എന്ന പോരായ്മയുണ്ട്. സ്മിത്തിന്റെ 24 വിജയങ്ങളിൽ 15 എണ്ണമാണ് സ്വന്തം നാട്ടിൽ. ഏകദിനത്തിലാകട്ടെ 30 കളിയിൽ 22 വിജയമുണ്ട് കോലിക്ക്. സ്മിത്തിന് ഇതിലും കുറവാണ്. 41 കളിയിൽ 23 എണ്ണം മാത്രം. ട്വൻറി 20യിൽ രണ്ടുപേരും 50 ശതമാനം വിജയശരാശരിയൊടെ ഒന്നിച്ച് നിൽക്കുന്നു. ഇതാണ് സ്ഥിതി.