ദില്ലി: ലോകത്ത് ഏറ്റവും കൂടുതൽ സമ്പത്തുള്ള കായിക സംഘടനകളിൽ ഒന്നാണ് ബി സി സി ഐ. അപ്പോൾ പിന്നെ ബി സി സി ഐ നടത്തുന്ന ഐ പി എല്ലിന് കുറയ്ക്കാൻ പറ്റുമോ ഇല്ല. 2108 എഡിഷനോടെ ഐ പി എൽ ലോകത്ത് ഏറ്റവും കൂടുതൽ സ്പോൺസർഷിപ്പുള്ള കായിക മാമാങ്കമായി മാറുകയാണ് ഐ പി എൽ. 2018 മുതൽ അഞ്ച് വർഷത്തേക്കുള്ള ടൈറ്റിൽ സ്പോൺസർഷിപ്പിന് വേണ്ടി വിവോ മുടക്കിയിരിക്കുന്നത് 2199 കോടി രൂപയാണ്.
കോഴ വിവാദത്തിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്സ്, രാജസ്ഥാൻ റോയൽസ് ടീമുകളെ രണ്ട് വർഷത്തേക്ക് വിലക്കിയതോടെയാണ് ടൈറ്റിൽ സ്പോൺസർമാരായ പെപ്സി ഐ പി എൽ സ്പോൺസർഷിപ്പ് ഉപേക്ഷിച്ചത്. 2015ൽ ഐ പി എൽ സ്പോൺസർമാരായി എത്തിയപ്പോൾ വിവോ ബി സി സി ഐക്ക് കൊടുത്തത് 100 കോടി രൂപ. കഴിഞ്ഞ വർഷവും ഇതേ തുകയ്ക്ക് തന്നെ വിവോയ്ക്ക് സ്പോൺസർഷിപ്പിനുള്ള അവസരം കിട്ടി.
എന്നാൽ ഇത്തവണ കടുത്ത മത്സരമാണ് വിവോയ്ക്ക് നേരിടേണ്ടി വന്നത്. അതുകൊണ്ട് തന്നെ സ്പോൺസർഷിപ്പ് തുകയും കുതിച്ചുയർന്നു. 2018 - 2022 വരെ അഞ്ചുവർത്തേക്ക് വിവോ ഒടുക്കേണ്ടത് 2199 കോടി രൂപയാണ്, എന്ന് വെച്ചാൽ വർഷം തോറും ഏതാണ് 440 കോടി രൂപ. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർമാരായ ഓപ്പോയും ഐ പി എല്ലിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പിന് വേണ്ടി മത്സരിക്കാനുണ്ടായിരുന്നു.