ജമൈക്ക: ഓപ്പണർ എവിൻ ലെവിസിന്റെ സെഞ്ചുറി മികവിൽ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ തോൽപ്പിച്ചു. പരമ്പരയിലെ ഏക ട്വന്റി 20 മത്സരത്തിൽ 9 വിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ തോൽപ്പിച്ചത്. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ആദ്യം ബാറ്റിംഗിന് അയക്കുകയായിരുന്നു. സ്കോർ ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റിന് 190 റൺസ്. വെസ്റ്റ് ഇൻഡീസ് 18.3 ഓവറിൽ 1 വിക്കറ്റിന് 194.
ട്വന്റി 20 മത്സരത്തിൽ ഓപ്പണറായി സ്വയം സ്ഥാനക്കയറ്റം നൽകിയ ക്യാപ്റ്റൻ വിരാട് കോലിയാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ പന്ത് നേരിട്ടത്. ശിഖർ ധവാനൊപ്പം 5.3 ഓവറിൽ 64 റൺസിന്റെ മിന്നും തുടക്കം നൽകാൻ ഇന്ത്യയ്ക്കായി. എന്നാൽ 22 പന്തിൽ 39 റൺസുമായി കോലി പുറത്തായതോടെ പതിവ് പോലെ ടീമിന്റെ താളവും തെറ്റി. തൊട്ടടുത്ത പന്തിൽ ധവാനും ഔട്ട്. 12 പന്തിൽ 23.
ആദ്യമത്സരം കളിക്കുന്ന റിഷഭ് പന്താണ് വൺ ഡൗണായി എത്തിയത്. പന്ത് നേരിട്ട ആദ്യപന്തിൽ തന്നെ ധവാൻ റണ്ണൗട്ടായി. അതോടെ പ്രഷറും തുടങ്ങി. നാലാമനായ ദിനേശ് കാർത്തിക്ക് നിലയുറപ്പിച്ചതിന് ശേഷം കൂറ്റൻ ഷോട്ടുകളിലൂടെ സ്കോറുയർത്തി. പന്തും കാർത്തിക്കും കൂടി മറ്റൊരു അർധസെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കി. പക്ഷേ അവസാന ഓവറുകളിൽ ഇന്ത്യയ്ക്ക് വിക്കറ്റുകൾ തുരുതുരാ നഷ്ടമായി. സ്കോർ ഉയർത്താനും പറ്റിയില്ല.
തികഞ്ഞ ആധിപത്യത്തോടെയാണ് വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തുടങ്ങിയത്. 20 പന്തിൽ 18 റൺസെടുത്ത വെറ്ററൻ ക്രിസ് ഗെയ്ലിനെ മാത്രമാണ് അവർക്ക് നഷ്ടമായത്. എവിൻ ലെവിസ് മികച്ച ഷോട്ടുകളിലൂടെ ഒരറ്റത്ത് സ്കോർ ഉയർത്തിക്കൊണ്ടേയിരുന്നു. 62 പന്ത് നേരിട്ട ലെവിസ് 6 ഫോറും 12 സിക്സുമാണ് അടിച്ചത്. ആകെ 125 നോട്ടൗട്ട്. 36 റൺസുമായി മർലോൺ സാമുവൽസും പുറത്താകാതെ നിന്നു.