സിക്സറുകളുടെ തോഴി
ബ്രൂട്ടൽ പവർ - ഇതാണ് ഹർമൻപ്രീത് കൗർ. എത്ര അനായാസമായിട്ടാണ് കൗർ സിക്സറുകൾ പറത്തുന്നത്. അതും ചില്ലറ ദൂരമൊന്നുമല്ല, എൺപത് മീറ്ററിന് മേലെയൊക്കെ. സ്റ്റെപ്പ് ഔട്ട് ചെയ്ത് ലോംഗ് ഓണിന് മുകളിലേക്കുള്ള കൺവെൻഷണൽ ഷോട്ട് മുതൽ കടുംവെട്ട് വെട്ടി പന്തിന് മിഡ് വിക്കറ്റിന് മേലെ പറത്തുന്ന ഷോട്ടുകൾ വരെയുണ്ട് ഈ 28കാരിയുടെ കയ്യിൽ.
എളുപ്പമായിരുന്നില്ല ഒന്നും
യുവരാജ് സിംഗിന്റെ നാടായ പഞ്ചാബിൽ നിന്നാണ് കൗറും വരുന്നത്. പഞ്ചാബിലെ മോഗയാണ് കൗറിന്റെ സ്വദേശം. മുപ്പത് കിലോമീറ്റർ ട്രെയിൻ യാത്ര ചെയ്താണ് കൗർ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിന് എത്തിയത്. 2014ൽ പടിഞ്ഞാറൻ റെയിൽവേയില്‍ ജോലിയുമായി കൗർ മുംബൈയിലേക്ക് താമസം മാറ്റി.
കളി തുടങ്ങിയത് 2009ൽ
2009ലാണ് കൗർ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിലായിരുന്നു ഇത്. എട്ടാമത്തെ കളിയിൽ കൗർ തന്റെ ക്ലാസ് തെളിയിച്ചു. 26ന് നാല് എന്ന നിലയിൽ ടീം പതറിയപ്പോൾ ക്രീസിലെത്തി ഇംഗ്ലണ്ടിനെതിരെ ഒരു 84 റൺസ്. 2013ൽ രണ്ട് തവണ ഏകദിനത്തിൽ സെഞ്ചുറിയടിച്ചു.
ഇന്ത്യയുടെ ക്യാപ്റ്റനായി
2016 നവംബറിൽ ഇന്ത്യൻ വനിതാ ടീമിന്റെ ട്വന്റി 20 ക്യാപ്റ്റനായി. മിതാലി രാജിൽ നിന്നുമാണ് കൗർ ക്യാപ്റ്റൻറെ തൊപ്പി ഏറ്റുവാങ്ങിയത്. മിതാലി രാജ് ഈ ലോകകപ്പോടെ വിരമിക്കുമ്പോൾ ഏകദിന ടീമിന്റെ ക്യാപ്റ്റൻസിയും കൗറിന് സ്വന്തമാകും. രണ്ട് ടെസ്റ്റും 77 ഏകദിനവും 68 ട്വന്റി 20 മത്സരവും കൗർ കളിച്ചു.
കൗറിന്റെ മാത്രം പ്രത്യേകതകൾ
ഓസ്ട്രേലിയൻ ബിഗ് ബാഷ് ടൂർണമെന്‍റില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഹർമൻപ്രീത് കൗർ. സിഡ്നി തണ്ടറിന് വേണ്ടിയാണ് കൗർ കളിക്കുന്നത്. ഈ സീസണിൽ മൂന്ന് ടീമുകൾ കൗറിനെ സമീപിച്ചെങ്കിലും കൗർ സിഡ്നി തണ്ടർ വിട്ടില്ല. ഇംഗ്ലീഷ് ആഭ്യന്തര ട്വന്റി 20 ടൂർണമെന്റായ കിയ സൂപ്പർ ലീഗ് കളിക്കുന്ന ഏക ഇന്ത്യക്കാരിയും കൗര്‍ തന്നെ.
താരമാക്കിയ സെഞ്ചുറി
വനിതാ ലോകകപ്പ് സെമിഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ മിന്നൽ സെഞ്ച്വറി കൗറിന്റെ സ്റ്റാറ്റസ് തന്നെ മാറ്റി. നിരവധി റെക്കോര്‍ഡുകളാണ് കൗർ ഈ ഇന്നിംഗ്സിൽ സ്വന്തമാക്കിയത്. ഒരു ലോകകപ്പിലെ ഇന്ത്യാക്കാരിയുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോർ എന്നത് തന്നെ ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
രണ്ടാമത്തെ വ്യക്തിഗത സ്‌കോർ
ഏകദിനത്തില്‍ ഇന്ത്യൻ കളിക്കാരിയുടെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറാണ് കൗറിന്റേത്. ദീപ്തി ശര്‍മ്മയുടെ 188 റണ്‍സാണ് ഒന്നാമത്. 20 ഫോറുകളും ഏഴു സിക്‌സുകളുമാണ് കൗര്‍ അടിച്ചുകൂട്ടിയത്. ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകൾ എന്ന ലോകറെക്കോര്‍ഡാണ് കൗർ ഈ കളിയിൽ അടിച്ചെടുത്തത്.
ലേഡി യുവരാജെന്ന് വരെ
സെമി ഫൈനലിൽ കളി കണ്ടതാടെ കൗറിന് വൻ ആരാധകരാണ്. ഗാലറിയിൽ ബാനർ ഉയർന്നത് ലേഡി യുവരാജ്. യുവിയുടെ നാടായ പഞ്ചാബാണ് കൗറിന്റെയും സ്വദേശം. പോരാത്തതിന് യുവരാജിനെ പോലെ അനായാസം സിക്സറുകൾ അടിക്കാനുള്ള കഴിവും കൗറിനുണ്ട്.
പ്രശംസിച്ച് താരങ്ങൾ
ഇന്നിംഗ്സ് ഓഫ് ലൈഫ് ടൈം എന്നാണ് വെടികെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സേവാഗ് ഹർമൻപ്രീത് കൗറിന്റെ ഇന്നിംഗ്സിനെ ട്വിറ്ററിൽ വിശേഷിപ്പിച്ചത്. ബ്രൂട്ടൽ പവർ എന്നാണ് രോഹിത് ഹർമൻപ്രീത് കൗറിന്റെ ബാറ്റിംഗിനെ വിളിച്ചത്. സച്ചിൻ തെണ്ടുൽക്കർ, വിരാട് കോലി, ഹർഭജൻ സിംഗ്, കോച്ച് രവി ശാസ്ത്രി തുടങ്ങിയ പ്രമുഖരെല്ലാം ഹർമൻപ്രീത് കൗറിനെയും ഇന്ത്യൻ ടീമിനെയും അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു.