പെര്‍ത്ത്: നിലവിലുള്ള ചാംപ്യന്മാരായ ഇന്ത്യ തോല്‍വിയറിയാതെ ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ കരുത്തരായ വെസ്റ്റ്ഇന്‍ഡീസിനെ നാലു വിക്കറ്റിനാണ് ഇന്ത്യ മുട്ടുകുത്തിച്ചത്.
ബാറ്റിങിനെ തുണയ്ക്കാത്ത പെര്‍ത്തിലെ പിച്ചില്‍ 183 എന്ന വിജയലക്ഷ്യവുമായ ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യയ്ക്കും തുടക്കം മുതല്‍ പിഴച്ചു. നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ അവസരോചിതമായ ബാറ്റിങാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
കളിതീരാന്‍ 65 ബോളുകള്‍ അവശേഷിക്കെ ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സിന് വിജയം കൈപ്പിടിയിലൊതുക്കി. എട്ടോവറില്‍ രണ്ടു മേഡിനടക്കം 35 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷാമിയാണ് മാന്‍ ഓഫ് ദി മാച്ച്.
'ബാറ്റിംഗില്‍ മാത്രമല്ല, ബൗളിംഗിലും ഉണ്ട് ഇന്ത്യക്ക് നല്ല പിടിപാട്' എന്ന് പെര്‍ത്തില്‍ തെളിയിച്ചു.
44.2 ഓവറില്‍ 182 റണ്‍സിന് വിന്‍ഡീസിന്റെ എല്ലാ കളിക്കാരേയും ഇന്ത്യ പുറത്താക്കി. മുഹമ്മദ് ഷാമിയും ഉമേഷ് യാദവും അശ്വിനും മോഹിത് ശര്‍മയും ജഡേജയും കയ്യടക്കത്തോടെ പന്തെറിഞ്ഞപ്പോള്‍ വിന്‍ഡീസ് തകര്‍ന്നടിയുകയായിരുന്നു.
എട്ട് ഓവറില്‍ 35 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷാമിയും 8.2 ഓവറില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുനയായി. 44 പന്തില്‍ നിന്ന് വെറും 21 റണ്‍സ് മാത്രമെടുത്താണ് ഗെയ്ല്‍ മടങ്ങിയത്.
പത്ത് ഓവറില്‍ നാല് വിക്കറ്റിന് 53 റണ്‍സ് എന്ന നിലയില്‍ നിന്ന് വിന്‍ഡീസിനെ കര കയറ്റിയത് ക്യാപ്റ്റന്‍ ഹോള്‍റിന്റെ ഒറ്റയാള്‍ പോരാട്ടം ആയിരുന്നു. ഹോള്‍ഡര്‍ 57 റണ്‍സെടുത്തു.
ബൗളിംഗും ബാറ്റിംഗും മാത്രമല്ല കളിയെന്ന് ഇന്ത്യ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും ഈ മത്സരം തെളിയിക്കുന്നു. നിരവധി ക്യാച്ചുകളാണ് ഇന്ത്യന്‍ താരങ്ങള്‍ നഷ്ടപ്പെടുത്തിയത്. അല്ലെങ്കില്‍ വിന്‍ഡീസിനെ ഇതിലും ചെറിയ സ്‌കോറില്‍ ഒതുക്കാമായിരുന്നു