പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ പഴയ ജഴ്സിയുമിട്ട് ബാറ്റ് ചെയ്യാനെത്തി ഇന്ത്യൻ താരം യുവരാജ് സിംഗ്. വിൻഡീസിനെതിരെ നടന്ന രണ്ടാം ഏകദിനത്തിലാണ് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലെ ലോഗോ അടങ്ങിയ ജഴ്സി ധരിച്ച് യുവി ബാറ്റ് ചെയ്യാൻ എത്തിയത്. ചാമ്പ്യൻസ് ട്രോഫി കഴിഞ്ഞിട്ട് ഒരാഴ്ചയായി ഇക്കാര്യം യുവരാജ് അറിഞ്ഞില്ലേ എന്ന് സോഷ്യൽ മീഡിയ ട്രോളും തുടങ്ങി.
അല്ലെങ്കിൽ തന്നെ യുവരാജിന് ഇന്ത്യൻ ടീമിൽ അത്ര നല്ല സമയം അല്ല. ചാമ്പ്യൻസ് ട്രോഫിയിലെ ശരാശരി പ്രകടനത്തിന് ശേഷം വിൻഡീസിൽ കളിച്ച രണ്ട് മത്സരങ്ങളിലും യുവരാജിന് തിളങ്ങാൻ പറ്റിയില്ല. രണ്ട് മത്സരത്തിലും അവസരം കിട്ടി പരാജയപ്പെട്ട ഏക ബാറ്റ്സ്മാനും യുവരാജാണ്. രണ്ട് കളിയിലും ചേർന്ന് 1 4 റൺസ്. യുവരാജിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനം ചോദ്യം ചെയ്ത് നേരത്തെ രാഹുൽ ദ്രാവിഡും രംഗത്ത് വന്നിരുന്നു.
വിൻഡീസിനെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ യുവരാജ് സിംഗിനെ വിരാട് കോലി ബാറ്റിംഗ് ഓർഡറില്‍ താഴേക്ക് തള്ളിയിരുന്നു. വെടിക്കെട്ട് ബാറ്റ്സ്മാൻ ഹർദീക് പാണ്ഡ്യയാണ് നാലാം നമ്പറിൽ ക്രീസിലെത്തിയത്. യുവരാജ് അഞ്ചിലും. ഈ നീക്കം പക്ഷേ പരാജയപ്പെട്ടു. പാണ്ഡ്യ നാലും യുവരാജ് പത്തും റൺസാണ് എടുത്തത്. കളി പക്ഷേ ഇന്ത്യ 104 റൺസിന് ജയിച്ചത് കൊണ്ട് ഈ പരാജയങ്ങൾ വലിയ ശ്രദ്ധ നേടിയില്ല.
അടുത്ത മൂന്ന് കളിയിലും ടീമിൽ സാരമായ മാറ്റം ഉണ്ടാകുമെന്ന് ക്യാപ്റ്റൻ വിരാട് കോലി തന്നെ സൂചന നൽകിക്കഴിഞ്ഞു. വെടിക്കെട്ട് താരമായ റിഷഭ് പന്ത് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കും എന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. ഓപ്പണറായി രഹാനെയും തിളങ്ങുന്നു. രോഹിത് ശർമ കൂടി തിരിച്ചെത്തുന്നതോടെ ഫോമിലില്ലാത്ത യുവരാജ് തന്നെയാകും ടീമിന് പുറത്താകുക എന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. പ്രായവും യുവരാജിനൊപ്പമല്ല.