മഡ്ഗാവ്: ഗോവയെ ഗോവയുടെ മണ്ണില്‍ തോല്‍പ്പിച്ച് ബംഗാള്‍ സന്തോഷ് ട്രോഫിയുടെ എഴുപത്തൊന്നാം എഡിഷനില്‍ ചാമ്പ്യന്‍മാരായി. ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പായ സന്തോഷ് ട്രോഫിയില്‍ ബംഗാളിന്റെ മുപ്പത്തിരണ്ടാം കിരീടം.
നൂറ്റിപത്തൊമ്പതാം മിനുട്ടില്‍ മന്‍വീര്‍ സിംഗ് നേടിയ ഗോളിനാണ് ബംഗാളിന്റെ ജയം. ടൂര്‍ണമെന്റിലുടനീളം നിരാശപ്പെടുത്തിയ മന്‍വീര്‍ സിംഗ് കോച്ചിന്റെ പ്രതീക്ഷ പോലെ ഫൈനലില്‍ വിജയഗോളടിച്ചു.
പരസ്പരമുള്ള ഏഴ് ഫൈനല്‍ പോരാട്ടങ്ങളില്‍ ബംഗാളിന്റെ അഞ്ചാം ജയമാണിത്. 1996 സന്തോഷ് ട്രോഫി ഫൈനലിന്റെ ആവര്‍ത്തനമായും ഇത്തവണത്തെ കപ്പ് മാറി. 21 വര്‍ഷം മുമ്പ് ഗോവയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ ബൈച്ചുംഗ് ബൂട്ടിയയുടെ ഗോളില്‍ ബംഗാള്‍ ചാമ്പ്യന്‍മാരായിരുന്നു. അതിന് ശേഷം ഗോവ ആദ്യമായിട്ടാണ് സന്തോഷ് ട്രോഫിക്ക് ആതിഥ്യമരുളുന്നത്.
ഗോവന്‍ ആക്രമണത്തെ മധ്യനിരയില്‍ പാസിംഗ് ഗെയിം കാഴ്ചവെച്ച് തകര്‍ക്കുക എന്ന ബംഗാള്‍ തന്ത്രം ഫലം കണ്ടു. ഇത് മത്സരത്തെവിരസമാക്കിയെങ്കിലും കളി ജയിക്കാനുള്ള ബംഗാളിന്റെ തന്ത്രം മികച്ചതായി. ഗോവയുടെ മെസിയായ ലിസ്റ്റണ്‍ കൊളാസോയെ വളഞ്ഞിട്ട് പ്രതിരോധിക്കാന്‍ ബംഗാള്‍ ശ്രമിച്ചില്ല. എന്നാല്‍ ലിസ്റ്റണിന്റെ കാലില്‍ പന്തെത്താതെയുടെ പ്രതിരോധമാര്‍ഗം ബംഗാള്‍ ടീം മികവുറ്റതാക്കി.
ബംഗാളിന്റെ മികച്ച മുന്നേറ്റങ്ങളെ ചെറുത്തു തോല്‍പ്പിച്ചത് ഗോവന്‍ ക്യാപ്റ്റന്‍ പീറ്റര്‍ കാര്‍വാലോ ആയിരുന്നു. ആദ്യ പകുതിയില്‍ ഗോവക്കായിരുന്നു ആധിപത്യമെങ്കില്‍ രണ്ടാം പകുതിയില്‍ ബംഗാള്‍ മത്സരം വരുതിയിലാക്കി. വിംഗുകളിലൂടെ അതിവേഗ നീക്കങ്ങള്‍ നടത്തിയാണ് ബംഗാള്‍ ഗോവയെ ഞെട്ടിച്ചത്. അതുവരെ പതിയെ കളിച്ച ബംഗാള്‍ വേഗം കൂട്ടിയപ്പോള്‍ ഗോവന്‍ പ്രതിരോധത്തിലും വിള്ളലുണ്ടായി. മന്‍വീര്‍ സീംഗ് പലതവണ ഗോള്‍മുഖത്തെത്തി. അങ്ങനെയൊരു നീക്കമാണ് ഗോവയുടെകഥ കഴിച്ചത്.
ബംഗാളിലെ നാട്ടുരാജ്യമായ സന്തോഷിലെ മഹാരാജാവ് മന്മഥ് റോയിയുടെ ഓര്‍മയ്ക്കായുള്ള ഫുട്‌ബോള്‍ കിരീടം ഒരിക്കല്‍ കൂടി സ്വന്തം മണ്ണിലേക്ക് കൊണ്ടു പോയിരിക്കുകയാണ് ബംഗാളിന്റെ ചുണക്കുട്ടികള്‍.