പാരിസ്: സീസണിലെ രണ്ടാം ഗ്രാന്റ്സ്ലാം ടെന്നിസ് ടൂര്‍ണമെന്റായ ഫ്രഞ്ച് ഓപ്പണില്‍ ആദ്യദിനം തന്നെ അട്ടിമറി. വനിതകളിലെ ടോപ് സീഡും ലോക ഒന്നാം നമ്പര്‍ താരവുമായ ജർമനിയുടെ ആഞ്ചലിക് കെര്‍ബറാണ് ഒന്നംറൗണ്ടില്‍ തന്നെ തോറ്റു പുറത്തായത്. 1968നുശേഷം ഫ്രഞ്ച് ഓപ്പണിന്റെ ആദ്യറൗണ്ടില്‍ തന്നെ പരാജയപ്പെടുന്ന ആദ്യത്തെ ഒന്നാം സീഡ് താരമാണ് കെര്‍ബര്‍. റഷ്യയുടെ എകതറീന മകറോവയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് കെര്‍ബറുടെ കഥ കഴിച്ചത്. 6-2, 6-2 എന്ന സ്‌കോറിനായിരുന്നു മകറോവയുടെ വിജയം.
വനിതാ സിംഗിള്‍സില്‍ മറ്റു പ്രധാന മല്‍സരങ്ങളില്‍ അമേരിക്കയുടെ വീനസ് വില്ല്യംസ് 6-4, 7-6നു ക്വിയാങ് വാങിനെയും ചെക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ 6-3, 6-2ന് അമേരിക്കയുടെ ജൂലിയ ബോസെര്‍പ്പിനെയും എട്ടാം സീഡ് റഷ്യയുടെ സ്വറ്റ്‌ലാന കുസ്‌നെറ്റ്‌സോവ 7-5, 6-4ന് ക്രിസ്റ്റിന മക്‌ഹെയ്‌ലിനെയും സ്ലൊവാക്യയുടെ ഡാനിയേല സിബുല്‍ക്കോവ 6-2, 6-1ന് ലാറ അറുബറേനയെയും തോല്‍പ്പിച്ചു.
പുരുഷ സിംഗിള്‍സില്‍ ആദ്യറൗണ്ടിലെ പ്രധാന മല്‍സരങ്ങളില്‍ ഡേവിഡ് തിയെം 6-4, 6-0, 6-2ന് ബെര്‍നാര്‍ഡ് ടോമിക്കിനെയും ഗ്രിഗറി ദിമത്രോവ് 6-2, 6-3, 6-4ന് സ്റ്റീഫന്‍ റോബര്‍ട്ടിനെയും ഇവാന്‍ കാര്‍ലോവിച്ച് 7-6, 7-5, 6-4ന് സ്റ്റെഫാനോസേ് സിറ്റ്‌സിപാസിനെയും പരാജയപ്പെടുത്തി.