മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് കിരീടം ഇന്ത്യയുടെ കെ ശ്രീകാന്തിന്. ഫൈനലിലെ മിന്നുന്ന പ്രകടനത്തില്‍ ഒളിമ്പിക്‌സ് ചാമ്പ്യന്‍ ചൈനയുടെ ചെന്‍ലോങ്ങിനെ തോല്‍പ്പിച്ചാണ് ശ്രീകാന്തിന്റെ കിരീട നേട്ടം. ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് പ്രീമിയര്‍ കിരീടത്തിന് ശേഷമുള്ള ശ്രീകാന്തിന്റെ തുടര്‍ച്ചയായ രണ്ടാം കിരീട നേട്ടമാണ് ഇത്. രണ്ട് തവണ ലോകചാമ്പ്യനായ ചെന്‍ ലോങ്ങിനെ നിഷ്പ്രഭനാക്കുന്ന പ്രകടനമാണ് കിഡുംബി ശ്രീകാന്ത് ഫൈനലില്‍ പുറത്തെടുത്തത്. 22-20, 22-16 എന്ന സ്‌കോറിന് നേരിട്ടുള്ള സെററുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ വിജയം.
ചെന്‍ ലോങ്ങ് എതിരാളിയായ മത്സരങ്ങളിലൊന്നും ജയിക്കാനായിട്ടില്ലെന്ന കുറവ് കിരീട നേട്ടത്തിലൂടെ ശ്രീകാന്ത് നികത്തി. ആറ് തവണ ഇരുവരും നേര്‍ക്ക് നേര്‍ വന്നപ്പോഴൊക്കെയും ചെന്‍ ലോങ്ങിനായിരുന്നു വിജയം. ശ്രീകാന്തിന്റെ കരിയറിലെ നാലാമത്തെ സൂപ്പര്‍ സീരീസ് കിരീടമാണിത്. 2014ല്‍ ചൈന ഓപ്പണ്‍, 2015ല്‍ ഇന്ത്യ ഓപ്പണ്‍, ഈ വര്‍ഷം നേടിയ ഇന്തോനേഷ്യന്‍ ഓപ്പണ്‍ എന്നീ അന്താരാഷ്ട്ര കിരീടങ്ങളും ശ്രീകാന്തിന്റെ അക്കൗണ്ടിലുണ്ട്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് ശ്രീകാന്ത്. തുടര്‍ച്ചയായ മൂന്ന് സൂപ്പര്‍ സീരീസ് ഫൈനല്‍ കളിക്കുന്ന അഞ്ചാമത്തെ കളിക്കാരനെന്ന നേട്ടവും ശ്രീകാന്ത് സ്വന്തമാക്കി. ചെന്‍ ലോങ്ങും ഇതേ നേട്ടത്തിന് ഉടമയാണ്. ഇന്ത്യൻ ബാഡ്മിന്റൺ അസ്സോസിയേഷൻ ശ്രീകാന്തിന് 5ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.