ലണ്ടൻ: ഒരു താരവും ആഗ്രഹിക്കാത്ത കാര്യങ്ങൾക്കാണ് ലണ്ടൻ ഒളിമ്പിക് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. അവസാന മത്സരത്തിൽ മെഡൽ നേടി കളമൊഴിയാമെന്ന ഇതിഹാസ താരം ഉസൈൻ ബോൾട്ടിന്റെ സ്വപ്നങ്ങൾക്ക് മേൽ പരിക്ക് വില്ലനായപ്പോൾ ലോകം മുഴുവൻ അദ്ദേഹത്തോടൊപ്പം വിതുമ്പി.
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ 4*100 റിലേ ഫൈനലിൽ മത്സരിക്കാനിറങ്ങിയ ഉസൈൻ ബോൾട്ടിന് പരിക്ക് കാരണം മത്സരം പൂർത്തിയാക്കാനായില്ല. പേശീവലിവ് കാരണം 50 മീറ്റർ ശേഷിക്കെ ബോൾട്ട് ട്രാക്കിലേക്ക് വീണു. മറ്റുള്ളവർ ഫിനിഷിങ് ലൈനിലെത്തി വിജയം ആഘോഷിക്കുമ്പോൾ വേദന കൊണ്ട് ട്രാക്കിൽ കിടന്ന് പുളയുന്ന
ബോൾട്ടിന്റെ മുഖം നൊമ്പരക്കാഴ്ചയായി.
തന്റെ കരിയറിലെ അവസാന മത്സരമാണ് ബോൾട്ടിന് ഒരിക്കലും ഓർക്കാൻ ഇഷ്ടമില്ലാത്ത നിമിഷങ്ങൾ സമ്മാനിച്ചത്. 4*100 മീറ്റർ പുരുഷന്മാരുടെ റിലേയിൽ ഉസൈന്‍ ബോൾട്ടിന്റെ മികവിലാണ് ജമൈക്ക ഹീറ്റ്സിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. സെമിയിൽ നിന്നും അനായാസം ഫൈനലിലെത്തിയ ജമൈക്കൻ ടീം സ്വർണ്ണമോ വെള്ളിയോ നേടുമെന്നാണ് കായികപ്രേമികൾ പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ അവസാന ലാപ്പിൽ ഓടിയ ബോൾട്ട് പരിക്ക് കാരണം ട്രാക്കിൽ വീണതോടെ ജമൈക്കയുടെ മെഡൽ പ്രതീക്ഷകളും പൊലിഞ്ഞു. 37.47 സെക്കൻഡിൽ ഓടിയെത്തിയ ബ്രിട്ടനാണ് 4*100 മീറ്റർ പുരുഷ റിലേയിൽ
ഒന്നാമതെത്തിയത്. 37.52 സെക്കൻഡിൽ ഫിനിഷിങ് ലൈൻ തൊട്ട അമേരിക്ക വെള്ളിയും, 38.02 സെക്കൻഡിൽ ഓടിയെത്തിയ ജപ്പാൻ വെങ്കലവും നേടി.