ലണ്ടന്‍: ലോകംകണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റുകളിലൊരാളായ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് ട്രാക്കില്‍നിന്നും വിടവാങ്ങുമ്പോള്‍ ഒരു യുഗത്തിന് കൂടി അന്ത്യമാവുകയാണ്. ബോള്‍ട്ടിന് പകരം ബോള്‍ട്ടുമാത്രമാകുമ്പോള്‍ ട്രാക്കിലെ തീപ്പൊരി ഇനിയില്ലെന്ന വേദനയിലാണ് ആരാധകര്‍. ഒരുപക്ഷേ അടുത്തകാലത്തൊന്നും തകര്‍ക്കാന്‍ പറ്റാത്തത്രയും റെക്കോര്‍ഡുകളുമായാണ് ബോള്‍ട്ടിന്റെ മടക്കം.
മനുഷ്യശക്തിക്ക് അതീതനായി ഓടുന്ന ബോള്‍ട്ട് ബൂട്ടഴിക്കുമ്പോള്‍ പറഞ്ഞ വാചകം ഒരിക്കല്‍ക്കൂടി ആരാധകലോകത്തെ വേദനിപ്പിക്കുന്നു. ഓടുമ്പോള്‍ തന്റെ കാലുകള്‍ വേദനിക്കുന്നെന്നും വിടവാങ്ങാനുള്ള സമയം ഇതാണെന്നുമാണ് ബോള്‍ട്ടിന്റെ വാചകം. ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പോടെയാണ് വേഗരാജാവ് വിരമിച്ചത്.
100 മീറ്റര്‍ മത്സരത്തില്‍ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ ഒന്നാമതും ക്രിസ്റ്റിയന്‍ കൊളെമന്‍ രണ്ടാമതുമെത്തിയപ്പോള്‍ വെങ്കലം മാത്രമാണ് ബോള്‍ട്ടിന് ലഭിച്ചത്. അവസാന 50 മീറ്ററുകളില്‍ എതിരാളെ അതിവേഗം പിന്നിലാക്കുന്ന വേഗക്കുതിപ്പ് ഉസൈന്‍ ബോള്‍ട്ടിന് നഷ്ടമായിരുന്നു. പ്രായവും ശാരീരികക്ഷമതയുമാണ് ബോള്‍ട്ടിന് വില്ലനായതെന്നാണ് സൂചന.
എട്ടുതവണ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ കഴുത്തിലണിഞ്ഞ ബോള്‍ട്ട് ഇനി ഒരു ഒളിമ്പിക്‌സില്‍ പങ്കെടുക്കില്ല. ലോക ചാമ്പ്യന്‍ഷിപ്പിലെ റിലേയില്‍ സ്വര്‍ണം നേടി വിടവാങ്ങള്‍ അവിസ്മരണീയമാക്കാന്‍ കഴിയുമോയെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ബോള്‍ട്ടിന്റെ ലോകമെങ്ങുമുള്ള ആരാധകര്‍.