'ഞങ്ങളും ഗള്‍ഫുകാരാണ് പക്ഷേ നിങ്ങളറിയുന്നുണ്ടോ ഞങ്ങളുടെ ജീവിതം'?കണ്ണ് നനയിക്കുന്ന പ്രവാസജീവിതം കാണൂ
ദോഹ: ഉരുകുന്ന വെയിലിലും പൊടിക്കാറ്റിലും അവര്‍ നിര്‍ത്താതെ പണിയെടുക്കുകയാണ്. എല്ലുമുറിയെ പണിയെടുത്ത് അവശരായാലും ഒരു ദിവസത്തെ അവധി ചോദിയ്ക്കാന്‍ അവര്‍ക്ക് മടിയാണ്. അവധിയെടുത്താല്‍ നഷ്ടമാകുക രണ്ട് ദിവസത്തെ ശമ്പളമാണ്. അതിന് അവര്‍ക്കിവിടെ ലക്ഷങ്ങളോ കോടികളോ അല്ല ശമ്പളം കിട്ടുന്നത്. എന്നാലും നാട്ടിലുള്ള മക്കളുടേയും ഭാര്യയുടേയും മുഖം ഓര്‍ക്കുമ്പോള്‍ മരണത്തെപ്പോലും തോല്‍പ്പിച്ച് അവര്‍ പണിയെടുക്കും. ആരാണവര്‍ എന്നല്ലേ. പ്രവാസികള്‍.
അല്‍പ്പം വേദനയോടയല്ലാതെ ഖത്തറിലെ പ്രവാസി ദുരിത ജീവിതത്തെപ്പറ്റി പറയാനാകില്ല. 2022 ഖത്തര്‍ ഫിഫ വേള്‍ഡ് കപ്പിനോട് അനുബന്ധിച്ച് സ്‌റ്റേഡിയത്തിന്റെയും മറ്റും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയവരാണ് ദുരിത ജീവിതം നയിക്കുന്നത്. ആയിരത്തിലധികം ഇന്ത്യക്കാരായ പ്രവാസികളാണ് ഖത്തറില്‍ ഉള്‍പ്പടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ മരിച്ചത്. ഇപ്പോഴും മരിയ്ക്കുന്നു.
പ്രവാസി ലോകത്തിന്റെ ചില അറിയാക്കഥകളാണ് പുറത്ത് വരുന്നത്. ഭക്ഷണവും വെള്ളവുമില്ലാതെ കടലില്‍ കഴിയുന്ന റൊഹിംഗ്യ മുസ്ലിങ്ങള്‍ക്ക് വേണ്ടി കണ്ണീര്‍ വാര്‍ക്കുന്നവരാണ് ഇന്ത്യക്കാര്‍. എന്നാല്‍ സ്വന്തം നാട്ടുകാര്‍ ഖത്തര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ അനുഭവിയ്ക്കുന്ന അടിമത്വത്തിന്റെ കഥകള്‍ ആരെങ്കിലും അറിയുന്നുണ്ടോ? ഹിറ്റ്‌ലറിന്റേയും മുസോളിനിയുടേയും കാലത്തെ പോലും വെല്ലുന്ന അധുനിക അടിമത്വത്തിന്റെ നേര്‍ക്കാഴ്ചകളിലേയ്ക്ക്...
നിങ്ങള്‍ക്കറിയാമോ
ഖത്തറില്‍ കെട്ടിപ്പടുക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന് വേണ്ടി പണിയെടുക്കുന്നവരില്‍ ഏറിയ പങ്കും ഇന്ത്യക്കാരാണ്. സ്റ്റേഡിയത്തിന് വേണ്ടി ഉരുകുന്ന വെയിലില്‍ പണിയെടുത്ത് മരിയ്ക്കുന്നതും ഇന്ത്യക്കാരാണ്. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യക്കാരെ കൊന്നൊടുക്കുമെന്ന് ഇന്റര്‍നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഷാരന്‍ ബുറോ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. ഖത്തറിലെ നിര്‍മ്മാണ തൊഴിലാളികളോട് നേരിട്ട് അന്വേഷിച്ചാല്‍ മതിയാകും ഉള്ളുപൊള്ളുന്ന തൊഴില്‍ ചൂഷണത്തിന്റെ കഥകള്‍
50 ഡിഗ്രി വെയിലിലും ഞങ്ങളിവിടെ...
2013 ല്‍ മാത്രം ആയിരത്തിലധികം ഇന്ത്യന്‍ നിര്‍മ്മാണ തൊഴിലാളികളെയാണ് ദോഹയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പലരും മാരകമായി പരിക്കേറ്റും മരണത്തെ മുഖാമുഖം കണ്ടുമാണ് എത്തിയത്. ഇത്തരത്തില്‍ എത്തുന്നവരില്‍ വലിയൊരു ശതമാനം തൊഴിലാളികളും മരിയ്ക്കുന്നു. 50 ഡിഗ്രി ചൂടില്‍ പന്ത്രണ്ട് മണിയ്ക്കൂറിലധികമാണ് പണിയെടുക്കേണ്ടി വരുന്നത്. വെയിലില്‍ ഉരുകി തളര്‍ന്നാലും അല്‍പ്പം കുടിവെള്ളം കിട്ടുന്നത് പോലും ഏറെ പ്രയാസമാണ്. ഇത്രയും കഷ്ടപ്പാട് സഹിച്ചാലും ഇവര്‍ക്ക് കിട്ടുന്ന ശമ്പളമാകട്ടേ വളരെ തുച്ഛവും
മൃഗങ്ങളെ പോലെ
സ്വന്തം പൗരന്‍മാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി മത്സരിയ്ക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ പക്ഷേ നാട്ടിലെത്തുന്ന പ്രവാസിയുടെ ജീവിതത്തിന് പുല്ലുവില കല്‍പ്പിയ്ക്കുന്നില്ല. ഖത്തറില്‍ നിര്‍മ്മാണ ജോലിയ്‌ക്കെത്തിയ പ്രവാസിയുടെ അവസ്ഥ പരിതാപകരമാണ്. കൊടും ചൂടില്‍ പോലും എയര്‍കണ്ടീഷനില്ലാത്ത മുറികളാണ് നല്‍കുന്നത്. സെപ്റ്റിക്ക് ടാങ്ക് പൊട്ടിയൊലിച്ചതും മാലിന്യം നിറഞ്ഞതുമായ ലേബര്‍ ക്യാമ്പുകളാണ് പലതും.
പഠന റിപ്പോര്‍ട്ട്
ഇന്റര്‍നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍ നടത്തിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഞെട്ടിയ്ക്കുന്നതാണ്. മൂന്ന് മാസം തോറും മുറിയിലെ അംഗസംഖ്യയും 15ല്‍ അധികമായി പോലും ഉയരാറുണ്ട്. അതിനാല്‍ തന്നെ ഇവരില്‍ പലരും മുറികളില്‍ വെറും നിലത്ത് കിടന്നുറങ്ങേണ്ടി വരുന്നു. ഒരു ഇടുങ്ങിയ മുറിയില്‍ പോലും എട്ട് പേരുണ്ടാകും. 16 പേര്‍ക്ക് ഒരു ബാത്ത് റൂമും, 35 പേര്‍ക്ക് ഒരു അടുക്കളയുമാണ് ഉള്ളത്. നാട്ടിലാണെങ്കില്‍ ഇത്തരമൊരു അവസ്ഥ ചിന്തിയ്ക്കാനാവുമോ
മനുഷ്യരാണ് അത് മറക്കരുത്
കിടക്കകളില്‍ പോലും രണ്ടും മൂന്നും പേര്‍ ഉണ്ടാകും. അടുക്കള വൃത്തിയുള്ളതാകില്ല. ഇത്തരം പല ക്യാമ്പുകളും വൃത്തിഹീനമായ സാഹചര്യത്തിലുള്ളവയാണ്
രക്ഷപ്പെടനാകാതെ
ദുരിതക്കയത്തിലാണ് അകപ്പെട്ടത് എന്ന് മനസിലായാല്‍ രക്ഷപ്പെടാനുള്ള സാധ്യതയും കുറവാണ്. ഖത്തറില്‍ എത്തുന്നതോടെ തൊഴിലുടമകള്‍ പ്രവാസിയുടെ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും കൈക്കലാക്കും. കഫാല സംവിധാനമാണ് നിലനില്‍ക്കുന്നത്
പട്ടിണിയാണ്
എല്ലുമുറിയെ പണിയെടുത്താല്‍ പല്ല് മുറിയെ തിന്നാം എന്നാണ് ചൊല്ല്. പല്ല് മുറിയാന്‍ പോയിട്ട് തൊണ്ട നനയ്ക്കാന്‍ അല്‍പ്പം വെള്ളം പോലും കിട്ടാത്ത അവസ്ഥയാണ്. പട്ടിണി ഇവര്‍ക്ക് ഏറെ പരിചിതമാണ്
പീഡനം
തൊഴിലിടങ്ങളില്‍ ക്രൂരമായ മര്‍ദ്ദനത്തിനും ഇവര്‍ വിധേയരാകാറുണ്ട്
സര്‍ക്കാര്‍ എന്താണ് കരുതുന്നത്
അസ്വാഭാവിക മരണങ്ങള്‍ ഉള്‍പ്പടെ ഖത്തറിലെ തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാകുമ്പോള്‍ സര്‍ക്കാര്‍ എന്തിനാണ് അനങ്ങാപ്പാറ നയം സ്വീകരിയ്ക്കുന്നത്.