സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; രണ്ട് സ്ത്രീകൾ മരിച്ചു...
മദാഇൻ സാലിഹയിലെ സന്ദർശനം പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രി എട്ടോടെ മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
റിയാദ്: സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് രണ്ടു പേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. മലപ്പുറം ഇരമ്പിളിയം സ്വദേശി ഫാറൂഖിന്റെ ഭാര്യ ഷജില(32), മാതാവ് ചിറ്റുങ്ങൻ ആലുങ്ങൾ സാബിറ(62) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ ഫാറൂഖ്, മക്കളായ ഷയാൻ(7), റിഷാൻ(4),പിതാവ് അബ്ദുള്ളക്കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൗദിയിലെ മദാഇൻ സാലിഹയിലായിരുന്നു അപകടമുണ്ടായത്. പെരുന്നാളിന് ശേഷം മദാഇൻ സാലിഹയിലായിലേക്ക് സന്ദർശനത്തിന് പോയതായിരുന്നു കുടുംബം.
മദാഇൻ സാലിഹയിലെ സന്ദർശനം പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രി എട്ടോടെ മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ യാത്രയ്ക്കിടെ പൊട്ടിത്തെറിച്ചാണ് വാഹനം അപകടത്തിൽപ്പെട്ടത്.
പെരുന്നാൾ ദിനത്തിൽ ജിദ്ദയിലുണ്ടായ വാഹനാപകടത്തിലും മലയാളി കുടുംബത്തിലെ മൂന്നു പേർ മരണപ്പെട്ടിരുന്നു. തൃശൂര്‍ വെള്ളികുളങ്ങര സ്വദേശികളായ കറുപ്പന്‍ വീട്ടില്‍ അഷറഫ്, ഭാര്യ റസിയ, മകള്‍ ഹഫ്‌സാന എന്നിവരാണ് മരിച്ചത്. മക്ക-മദീന പാതയിലെ ഗുലൈസ എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ഇവരുടെ മറ്റു രണ്ടു മക്കൾ രക്ഷപ്പെടുകയും ചെയ്തിരുന്നു.