മലയാളികളുടെ നെഞ്ചത്തടിച്ച് ഗള്‍ഫ് പ്രതിസന്ധി... ജിസിസിയില്‍ ഒറ്റപ്പെട്ട് ഖത്തര്‍; പിന്നിലെ കളികൾ
ദോഹ/കോഴിക്കോട്: അറബ് ലോകത്തെ എന്ത് പ്രതിസന്ധിയും രൂക്ഷമായി ബാധിക്കുക മലയാളികളെയാണ്. ലക്ഷക്കണക്കിന് മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയില്‍ ഗള്‍ഫ് പണത്തിനുള്ള സ്വാധീനം വലുതാണ്.
ഖത്തര്‍ ജിസിസി രാജ്യങ്ങളില്‍ ഒറ്റപ്പെട്ട സ്ഥിതിയാണ് ഇപ്പോള്‍. ഒരുപക്ഷേ ജിസിസിയില്‍ നിന്ന് ഖത്തറിനെ പുറത്താക്കിയേക്കാം എന്ന് പോലും അഭ്യൂഹങ്ങളുണ്ട്. മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന അറബ് രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍.
ഒരു രാജ്യം എന്ന നിലയ്ക്ക് ഗള്‍ഫ് മേഖലയില്‍ ഖത്തറിന് ഒറ്റയ്ക്ക് പിടിച്ചുനില്‍ക്കുക സാധ്യമല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന രാജ്യം എങ്ങനെ ഈ പ്രതിസന്ധി മറികടക്കും എന്നത് നിര്‍ണായകമാണ്. ഗള്‍ഫ് തകരുകയാണ്?
തീവ്രവാദ ബന്ധത്തിന്റെ പേരില്‍
തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്ന എന്ന ആരോപണം ഉയര്‍ത്തിയാണ് ബഹറൈന്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചത്. തുടര്‍ന്ന് സൗദി അറേബ്യയും യുഎഇയും ഖത്തറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചു.
കൂടെ ആരുണ്ട്?
ജിസിസി രാജ്യങ്ങളില്‍ ഭൂരിപക്ഷവും ഇപ്പോള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ച് കഴിഞ്ഞു. ശക്തരായ സൗദിയും യുഎഇയും തന്നെ പ്രധാനം.
ഖത്തറിനേയും കുവൈത്തിനേയും ഒതുക്കുന്നതിന് യുഎഇയുടെ ഭാഗത്ത് നിന്ന് ഇസ്രായേല്‍ സഹകരണത്തോടെ നീക്കങ്ങള്‍ നടത്തി എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഖത്തര്‍ വിഷയത്തില്‍ കുവൈത്ത് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ആരൊക്കെ പണികൊടുക്കും
ആറ് രാജ്യങ്ങളാണ് ജിസിസി(ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍) യില്‍ ഉള്ളത്. അതില്‍ സൗദിയും ബഹ്‌റൈനും യുഎഇയും ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചുകഴിഞ്ഞു. ശേഷിക്കുന്നത് കുവൈത്തും ഒമാനും ആണ്. അവര്‍ എന്ത് നിലപാട് എടുക്കും എന്നതും ഗള്‍ഫ് മേഖലയില്‍ നിര്‍ണായകമാണ്.
മലയാളികള്‍ ഏറെ
മലയാളികള്‍ ഏറെ ജോലി നോക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. നിലവിലെ പ്രതിസന്ധിയില്‍ ഇവരുടെ തൊഴില്‍ സുരക്ഷയുടെ ഭാവി എന്താകുമെന്ന് പറയാന്‍ കഴിയില്ല.
വ്യവസായികള്‍ കുടുങ്ങും
ഗള്‍ഫ് മേഖലയില്‍ ഒരുപാട് മലയാളി വ്യവസായികള്‍ ഉണ്ട്. ജിസിസി രാജ്യങ്ങളില്‍ പടര്‍ന്നുകിടക്കുന്ന പല ശൃംഘലകള്‍ക്കും ഖത്തറിലും സാന്നിധ്യമുണ്ട്. എന്നാല്‍ ഇനിയങ്ങോട്ട് ഇവയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ഏകോപിപ്പിക്കും എന്ന കാര്യത്തില്‍ കടുത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്.
യാത്രകള്‍ മുടങ്ങും?
വിമാന കമ്പനികള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചതും മലയാളികളെ അക്ഷരാര്‍ത്ഥത്തില്‍ കുടുക്കും. വിസ മാറ്റത്തിന് വേണ്ടി ഖത്തറില്‍ നിന്നുള്ളവര്‍ പലപ്പോഴും മറ്റ് ജിസിസി രാജ്യങ്ങളെ ആണ് ആശ്രയിക്കാറുള്ളത്. തിരിച്ച് മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്നുളളവര്‍ ഖത്തറിലേക്കും വരാറുണ്ട്.
ലോകകപ്പ് ഫുട്‌ബോള്‍
2022 ലെ ഫുട്‌ബോള്‍ ലോകകപ്പ് ഖത്തറിലാണ് നടക്കുന്നത്. ഇതിനാവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പുരോഗമിക്കുകയാണ്. എന്നാല്‍ നിലവിലെ പ്രതിസന്ധിയില്‍ ഖത്തറിന് എങ്ങനെ ഇതെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന ചോദ്യവും നിര്‍ണായകമാണ്.
നിര്‍മാണ കമ്പനികള്‍
യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരുപാട് നിര്‍മാണ കമ്പനികളും ഖത്തറില്‍ ഉണ്ട്. ആയിരക്കണക്കിന് മലയാളികളാണ് അവിടങ്ങളില്‍ ജോലി ചെയ്യുന്നത്. ബന്ധം മോശമായ സ്ഥിതിയ്ക്ക് എന്തായിരിക്കും ഈ കമ്പനികളുടെ ഖത്തറിലെ ഭാവി എന്നതും നിര്‍ണായകമായ ചോദ്യമാണ്
ഖത്തര്‍ പ്രതിസന്ധി
കുറച്ച് നാളുകളായി ഖത്തറും ഗള്‍ഫ് രാജ്യങ്ങളും കടുത്ത പ്രതിസന്ധികളിലൂടേയാണ് കടന്നുപോകുന്നത്. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ ഖത്തറിനെ കൂടുതല്‍ പ്രതിസന്ധിയിലേക്കായിരിക്കും നയിക്കുക എന്ന് ഉറപ്പാണ്.
മികച്ച വളര്‍ച്ച
ജിസിസി രാജ്യങ്ങളില്‍ മികച്ച വളര്‍ച്ച നേടുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഖത്തറിന്. ഒന്നാം സ്ഥാനം യുഎഇയ്ക്കാണ്. കടുത്ത തിരിച്ചടി തന്നെയാണ് ഖത്തര്‍ ഈ വിഷയത്തില്‍ നേരിടുക.