ഖത്തർ: ഇന്ത്യക്കാര്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാൻ പ്രത്യേക വിമാനസർവ്വീസ്, സർവ്വീസ് 24 മുതൽ ജൂലൈ 8 വരെ
ജൂണ്‍ 24 മുതൽ ജൂലൈ എട്ടുവരെയുള്ള ദിവസങ്ങളില്‍ ദോഹയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേയ്ക്കാണ് എയര്‍ ഇന്ത്യ സര്‍വ്വീസ്
ദോഹ: ഖത്തര്‍ പ്രതിസന്ധിക്കിടെ ദോഹയില്‍ കുടുങ്ങിക്കിടക്കുന്നവർക്ക് ഇന്ത്യയിലേയ്ക്ക് മടങ്ങാൻ വ്യോമയാന മന്ത്രാലയത്തിന്‍റെ പ്രത്യേക വിമാന സർവ്വീസ്. അവധിക്കാലം ആഘോഷിക്കുന്നതിനായി നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസി ഇന്ത്യക്കാരുടെ തിരക്ക് കണക്കിലെടുത്ത് വിമാനങ്ങള്‍ അനുവദിച്ചുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് അറിയിച്ചത്. 27 ലക്ഷം ജനസംഖ്യയുള്ള ഖത്തറില്‍ ഏഴ് ലക്ഷത്തോളം പേർ ഇന്ത്യൻ പ്രവാസികളാണ്.
ഈദുല്‍ ഫിത്തര്‍ദിനമായ ശനിയാഴ്ച മുതൽ ജൂലൈ എട്ടുവരെയുള്ള ദിവസങ്ങളില്‍ ദോഹയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേയ്ക്കാണ് എയര്‍ ഇന്ത്യയുടെ കൂടുതൽ വിമാനങ്ങളും അനുവദിച്ചിട്ടുള്ളത്. 186 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന ബോയിംഗ് 737 വിമാനങ്ങളായിരിക്കും ദോഹയിൽ നിന്ന് കേരളത്തിലേയ്ക്ക് ഈ ദിവസങ്ങളിൽ സർവ്വീസ് നടത്തുക. ഇതിന് പുറമേ മൂംബൈയ്ക്കും ദോഹയ്ക്കുമിടയില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ബി 737 വിമാനവും സർവ്വീസ് നടത്തും.
പോലീസ് ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ കാണാതായിട്ട് 10 ദിവസം; കേസെടുക്കാതെ പോലീസ്
രാജ്യദ്രോഹക്കുറ്റം കുടുംബം തകര്‍ക്കും; അപേക്ഷയുമായി പാക് വിജയം ആഘോഷിച്ചവരുടെ ബന്ധുക്കള്‍
ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന കുറ്റം ചുമത്തി സൗദിയുൾപ്പെടെ നാല് ഗൾഫ് രാഷ്ട്രങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചതോടെ ഉപരോധം നിലനിൽക്കുന്നതിനാൽ യുഎഇ വഴി ഇന്ത്യയിലേയ്ക്കുള്ള യാത്ര പ്രവാസികൾ റദ്ദാക്കിയിരുന്നു. ഇതോടെ പ്രവാസികളുടെ തിരക്ക് നിയന്ത്രിക്കുന്നതിനാണ് പ്രത്യേക സർവ്വീസ് നടത്തുന്നത്. ഗൾഫിൽ അവധിക്കാലം ആരംഭിച്ചതും പെരുന്നാള്‍ അവധിയും ഒരുമിച്ച് വന്നതോടെ അവധിക്കാലമാഘോഷിക്കാൻ നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണത്തിൽ കുത്തനെ വര്‍ധനവുണ്ടാകും.
പ്രതിദിനം ഖത്തറിൽ നിന്ന് നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം 800നും 1,500നും ഇടയിലാണ്. അതിനാൽ ഖത്തർ പ്രതിസന്ധി കണക്കിലെടുത്ത് അധിക വിമാനങ്ങൾ അനുവദിക്കണമെന്ന് ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി പി കുമരനെക്കണ്ട് ഇന്ത്യൻ പ്രവാസി അസോസിയേഷൻ പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യോമയാന മന്ത്രി അശോക് ഗജപതിരാജുവുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് അധിക വിമാനങ്ങൾ അനുവദിക്കാനുള്ള തീരുമാനമുണ്ടാകുന്നത്.