തോക്കിൻ മുനയിൽ നിർത്തി പാക് യുവാവിനെ വിവാഹം കഴിപ്പിച്ചു: ഇന്ത്യക്കാരിയുടെ പരാതിയ്ക്ക് പിന്നില്‍
ഇസ്ലാമാബാദ്: തോക്കിന്‍ മുനയില്‍ നിർത്തി പാക് യുവാവിനെ വിവാഹം കഴിപ്പിച്ചുവെന്ന് ഇന്ത്യൻ യുവതിയുടെ പരാതി. പരാതിയുമായി 20കാരിയായ യുവതി പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷനെ സമീപിച്ച് തന്നെ തിരിച്ച് ഇന്ത്യയിലെത്തിയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഞായറാഴ്ചയായിരുന്നു സംഭവം. പാക് പൗരനെ വിവാഹം കഴിയ്ക്കാൻ തോക്കുപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് യുവതി ഇന്ത്യൻ ഹൈക്കമ്മീഷന് മുമ്പിൽ വെളിപ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യൻ യുവതിയായ ഉസ്മ ഇസ്ലാമാബാദ് കോടതിയെ സമീപിച്ച് ഭര്‍ത്താവ് താഹിർ അലിയ്ക്കെതിരെ പരാതി നല്‍കിയത്. ഭർത്താവ് തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നും യുവതി ആരോപിയ്ക്കുന്നു. ഭര്‍ത്താവിന്‍റെ റെക്കോർഡ് ചെയ്ത പ്രസ്താവനയും യുവതി മജിസ്ട്രേറ്റിന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. സഹായം അഭ്യര്‍ത്ഥിച്ച് മെയ് അഞ്ചിനാണ് ഉസ്മ ഇന്ത്യൻ എംബസിയെ സമീപിച്ചത്.
ബലമായി വിവാഹം കഴിച്ചു
ഇമിഗ്രേഷൻ രേഖകള്‍ ബലമായി പിടിച്ചുവാങ്ങിയ ശേഷം തോക്കിൻ മുനയിൽ നിര്‍ത്തി ബലം പ്രയോഗിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്ന് പാക് ടിവി ചാനൽ ജിയോ ടിവി റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലേയ്ക്ക് മടങ്ങണം
ഇന്ത്യയിലേയ്ക്ക് സുരക്ഷിതയായി മടങ്ങാൻ കഴിയുമെന്ന ഉറപ്പു ലഭിക്കാതെ ഇന്ത്യൻ ഹൈക്കമ്മീഷന്‍ പരിസരത്തുനിന്ന് പോകാന്‍ ഉസ്മ തയ്യാറായിരുന്നില്ല. ഇന്ത്യന്‍ ഹൈക്കമ്മീഷനിലെത്തി ഭര്‍ത്താവ് ഉസ്മയെ കണ്ടുവെങ്കിലും ഇയാൾ കോടതിയില്‍ ഹാജരായിരുന്നില്ല.
വിസിറ്റിംഗ് വിസ മാത്രം
ഇമിഗ്രേഷൻ രേഖകൾ പരിശോധിച്ചതിൽ നിന്ന് ഉസ്മ വിസിറ്റിംഗ് വിസയിലാണ് പാകിസ്താനിലെത്തിയതെന്ന് തിരിച്ചറിഞ്ഞതായി ദില്ലിയിലെ പാക് ഹൈക്കമ്മീഷന്‍ വ്യക്തമാക്കി.
ബന്ധുക്കളോട് പറഞ്ഞില്ല
പാകിസ്താനിൽ ബന്ധുക്കളെ സന്ദർശിക്കാനെത്തിയ ഉസ്മ പാകിസ്താനിൽ വച്ച് വിവാഹിതയാവുമെന്ന വിവരം ഇന്ത്യയിലുള്ള കുടുംബാംഗങ്ങളെ അറിയിച്ചിട്ടില്ല. എന്നാൽ ഇന്ത്യയിലേയ്ക്ക് മടങ്ങിപ്പോകാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച ഇവർ ഇന്ത്യൻ ഹൈക്കമ്മീഷനെ സമീപിക്കുകയായിരുന്നു. എന്നാൽ ഇന്ത്യൻ എംബസി തന്‍റെ ഭാര്യയെ തടഞ്ഞുവച്ചിരിക്കുകയാണ് എന്നാണ് അലി ഉന്നയിക്കുന്ന വാദം.
ഇന്ത്യയിലെ പാക് എംബസി
20കാരിയായ ഇന്ത്യൻ യുവതി ഇന്ത്യയിലേയ്ക്ക് തിരിച്ചുപോകാൻ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഇന്ത്യൻ എംബസി വിവരമറിയിച്ചതായി പാക് വിദേശകാര്യ ഓഫീസ് വക്താവ് നഫീസ സക്കറിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അലി വിവാഹിതനും നാല് മക്കളുടെ പിതാവുമാണെന്ന് യുവതി ആരോപിക്കുന്നുവെന്നും വക്താവ് പറയുന്നു.